ഇറ്റലിയില്‍ മൂന്നാഴ്ചയിലെ ഏറ്റവും ചെറിയ മരണനിരക്ക് ഈസ്റ്റര്‍ ദിനത്തില്‍

By Web TeamFirst Published Apr 13, 2020, 12:34 AM IST
Highlights

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഞായറാഴ്ച ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 431 പേരാണ്. ഇതോടെ ഇറ്റലിയിലെ ആകെ മരണം 19,899 ആയി. 4092 പേര്‍ക്കാണ് ഞായറാഴ്ച ഇറ്റലിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

മിലാന്‍: ലോകമാകെ പടര്‍ന്നു പിടിച്ച കൊവിഡ് 19 വൈറസ് ബാധ ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇറ്റലി. ഭരണാധികാരികള്‍ക്ക് പോലും ഒന്നും ചെയ്യാനാവാതെ വിറങ്ങലിച്ച് നിന്ന് ഇറ്റലിയില്‍ നിന്ന് ആശ്വാസ വാര്‍ത്തയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ മുന്നാഴ്ചത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഈസ്റ്റര്‍ ദിനത്തില്‍ ഇറ്റലിയിലേത്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഞായറാഴ്ച ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 431 പേരാണ്. ഇതോടെ ഇറ്റലിയിലെ ആകെ മരണം 19,899 ആയി. 4092 പേര്‍ക്കാണ് ഞായറാഴ്ച ഇറ്റലിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 156363 ആയി. ഇതുവരെ 34211 പേരാണ് ഇറ്റലിയില്‍ രോഗമുക്തി നേടിയത്.

ഇതിനിടെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കണക്കില്‍ ഇറ്റലിയെ അമേരിക്ക മറികടന്നു. യുഎസില്‍ ഇതുവരെ 21,667 പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടു. ഏറ്റവും കൂടുതല്‍ രോഗബാധിതരും അമേരിക്കയില്‍ തന്നെ. 550,655 ആളുകള്‍ക്കാണ് യുഎസില്‍ രോഗം ബാധിച്ചത്. ന്യൂയോര്‍ക്ക് നഗരമാണ് രോഗത്തിന്റെ പ്രധാന ഹോട്സ്പോട്ട്.

ന്യൂയോര്‍ക്കില്‍ മാത്രം രോഗബാധിതരുടെ എണ്ണം ലക്ഷം കടന്നു.യുറോപ്യന്‍ രാജ്യങ്ങളായ സ്പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലും മരണസംഖ്യ ഉയരുകയാണ്. രോഗവ്യാപനം നിയന്ത്രണ വിധേയമാകാത്തതിനാല്‍ അമേരിക്ക കൂടുതല്‍ അടച്ചുപൂട്ടല്‍ നടപടികളിലേക്ക് കടക്കുകയാണ്. ന്യൂയോര്‍ക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അധ്യയന വര്‍ഷം മുഴുവന്‍ അടച്ചിടാന്‍ തീരുമാനിച്ചു.
 

click me!