ഇറാൻ ആക്രമണം നാ​ഗസാക്കി-ഹിരോഷിമ അണുബോംബ് ആക്രമണത്തോട് താരതമ്യം ചെയ്ത് ട്രംപ്, ജപ്പാനിൽ കടുത്ത പ്രതിഷേധം

Published : Jun 28, 2025, 12:48 AM IST
Donald Trump

Synopsis

അണുബോംബ് വർഷിച്ചതിനെ ന്യായീകരിക്കുന്നുണ്ടെങ്കിൽ, ബോംബാക്രമണം നേരിട്ട ഒരു നഗരമെന്ന നിലയിൽ ഞങ്ങൾക്ക് അങ്ങേയറ്റം ഖേദകരമാണെന്ന് നാ​ഗസാക്കി മേയർ പറഞ്ഞു.

ടോക്യോ: ഇറാനിൽ യുഎസ് നടത്തിയ ആക്രമണങ്ങളെ ഹിരോഷിമ, നാ​ഗസാക്കി അണുബോംബ് ആക്രമണത്തോടുപമിച്ച പ്രസിഡന്റ് ട്രംപിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി ജപ്പാൻ. നാഗസാക്കി മേയർ ഉൾപ്പെടെയുള്ളയുള്ള പ്രാദേശിക നേതാക്കൾ ട്രംപിന്റെ പ്രസ്താവനയിൽ നിരാശയും രോഷവും പ്രകടിപ്പിച്ചു. ട്രംപിന്റെ അഭിപ്രായ പ്രകടനം അണുബോംബ് വർഷിച്ചതിനെ ന്യായീകരിക്കുന്നുണ്ടെങ്കിൽ, ബോംബാക്രമണം നേരിട്ട ഒരു നഗരമെന്ന നിലയിൽ ഞങ്ങൾക്ക് അങ്ങേയറ്റം ഖേദകരമാണെന്ന് നാ​ഗസാക്കി മേയർ പറഞ്ഞു. 

ട്രംപ് തന്റെ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹിരോഷിമയിലെ ജനം പ്രതിഷേധ പ്രകടനം നടത്തി. ആണവായുധങ്ങളുടെ ഉപയോഗത്തെ ന്യായീകരിക്കുന്ന ഏതൊരു പ്രസ്താവനയും തള്ളണമെന്നും എല്ലാ സായുധ സംഘട്ടനങ്ങളും സമാധാനപരമായി പരിഹരിക്കണമെന്നും ആഹ്വാനം ചെയ്യുന്ന പ്രമേയം ഹിരോഷിമ നിയമസഭാംഗങ്ങൾ പാസാക്കി. ആറ്റം ബോംബുകളെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് ജപ്പാൻ വാഷിംഗ്ടണിനോട് ആവർത്തിച്ച് അറിയിച്ചിട്ടുണ്ടെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി ഹയാഷി യോഷിമാസ പറഞ്ഞു. 

അണുബോംബ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടയാളും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ അഭിഭാഷക ഗ്രൂപ്പിന്റെ സഹ ചെയർമാനുമായ നിഹോൺ ഹിഡാൻക്യോയുടെ മിമാകി തോഷിയുക്കിയും ട്രംപിനെ വിമർശിച്ചു. കഴിഞ്ഞ ദിവസമാണ് ട്രംപ് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ ഇറാനിലെ ആക്രമണം ജപ്പാനിലെ അണുബോംബ് വർഷിച്ചതുമായി താരതമ്യം ചെയ്തത്. 

1945 ഓഗസ്റ്റ് 9 ന് നാഗസാക്കിയിൽ അമേരിക്ക വർഷിച്ച അണുബോംബ് 70,000 പേരുടെ ജീവനെടുത്തു. ഹിരോഷിമയിൽ ബോംബാക്രമണം നടന്ന് 140,000 പേർ കൊല്ലപ്പെട്ടതിന് മൂന്ന് ദിവസത്തിന് ശേഷമാണ് നാ​ഗസാക്കിയിലും അമേരിക്ക അണുബോംബ് ഇട്ടത്. 1945 ഓഗസ്റ്റ് 15 ന് ജപ്പാൻ കീഴടങ്ങിയതോടെ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചു.

PREV
Read more Articles on
click me!

Recommended Stories

വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'
25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം