
സാൻഫ്രാൻസിസ്കോ: സോഷ്യൽ മീഡിയ ഭീമനായ ട്വിറ്റര്‍ ഇലോണ്‍ മസ്ക്ക് ഏറ്റെടുത്തതോടെ ദിനംപ്രതി വലിയ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും വിവാദമായതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ മാറ്റം പേയ്ഡ് വേരിഫിക്കേഷന്‍ ആയിരുന്നു. ട്വിറ്റർ ഉപയോക്താക്കളിൽ നിന്നും ബ്ലൂ ടിക്കിന് പണം ഈടാക്കാനുള്ള മസ്ക്കിന്‍റെ തീരുമാനം ആഗോള തലത്തില്‍ തന്നെ വലിയ വാര്‍ത്തയായി മാറിയിരുന്നു. ഈ പുതിയ പരിഷ്കാരം കാരണം യേശു ക്രിസ്തുവിന് പോലും വേരിഫൈഡ‍് ട്വിറ്റര്‍ അക്കൗണ്ട് ഉള്ള അവസ്ഥയാണ്.
പണമടച്ചുള്ള ബ്ലൂ ടിക്കിന്റെ വാർത്ത പുറത്തുവന്നയുടൻ വിദഗ്ധർ വാർത്താ ഏജൻസികളോട് തങ്ങളുടെ ആശങ്ക പങ്കുവെച്ചിരുന്നു. പണം നല്‍കുന്ന ആര്‍ക്കും ബ്ലൂ ടിക്ക് ലഭ്യമാക്കുന്നത് ആൾമാറാട്ടത്തിനും തട്ടിപ്പുകള്‍ക്കും ഇടയാക്കുമെന്നായിരുന്നു വിദഗ്ധരുടെ മുന്നറിയിപ്പ്, ഇപ്പോള്‍ അത് തന്നെ സംഭവിക്കുകയും ചെയ്തു. ട്വിറ്റർ ഉപയോക്താക്കൾക്കായി പണമടച്ചുള്ള ബ്ലൂ ടിക്ക് ഫീച്ചര്‍ പുറത്തിറക്കിയതിന് പിന്നാലെ സോഷ്യൽ നെറ്റ്‌വർക്കിൽ നിന്ന് വിലക്കപ്പെട്ട മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാജ അക്കൗണ്ടുകൾ ബ്ലൂ വേരിഫിക്കേഷൻ ടിക്ക് ഉപയോഗിച്ച് പോപ്പ് അപ്പ് ചെയ്യാൻ തുടങ്ങിയിരുന്നു.
ഇപ്പോള്‍ യേശു ക്രിസ്തുവിന്‍റെ പേരിലുള്ള അക്കൗണ്ടിന് വരെ ബ്ലൂ ടിക്ക് ലഭിച്ചിരിക്കുന്നത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. അതേസമയം, സോഷ്യൽ മീഡിയ ഭീമനായ ട്വിറ്ററിന്റെ പേയ്ഡ് വേരിഫിക്കേഷൻ ഇന്ത്യയിൽ ആരംഭിച്ചു. പ്രതിമാസം എട്ട് ഡോളർ എന്ന നിരക്കിൽ ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ട് ഉടമകൾ ബ്ലൂ ടിക്കിന് പണം നൽകണമെന്ന് ട്വിറ്ററിന്റെ പുതിയ ഉടമ ഇലോൺ മസ്‌ക് പറഞ്ഞിരുന്നു. എട്ട് ഡോളർ അഥവാ 646.03 രൂപയ്ക്കാണ് മറ്റ് രാജ്യങ്ങളിൽ പണം നൽകേണ്ടത് എങ്കിൽ ഇന്ത്യയിൽ 719 രൂപ നൽകണം. അതായത് ഏകദേശം 8.9 ഡോളറിന് തുല്യമാണ് ഇത്.
ബ്ലൂ ടിക്കിന് ഇന്ത്യക്കാർ കൂടുതൽ പണം നൽകണം; നിരക്ക് പ്രഖ്യാപിച്ച് ട്വിറ്റർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam