
ന്യൂയോർക്ക്: 2024ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയതിന് പിന്നാലെ ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് പണം ഒഴുകുന്നു. ഞായറാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു ജോ ബൈഡന്റെ പ്രഖ്യാപനം. ബൈഡന്റെ ആരോഗ്യത്തിൽ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സംശയമുയർന്ന സാഹചര്യത്തിലായിരുന്നു മത്സരത്തിൽ നിന്ന് പിന്മാറാനുള്ള ബൈഡന്റെ തീരുമാനം. ഇതിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ തെരഞ്ഞെടുപ്പ് ചെലവിനായി ഡെമോക്രാറ്റിക് പാർട്ടിക്ക് സംഭാവനയായി ലഭിച്ചത് 81 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 6775240950 രൂപ).
24 മണിക്കൂറിനുള്ളിൽ ലഭിക്കുന്ന സംഭാവന തുകകളിലെ റെക്കോർഡ് നേട്ടമാണ് കമല ഹാരിസ് സ്വന്തമാക്കിയിട്ടുള്ളത്. 888000 പേരാണ് 200 ഡോളർ വച്ച ഡെമോക്രാറ്റിക് പാർട്ടിക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി 24 മണ്ക്കൂറിനുള്ളിൽ നൽകിയിട്ടുള്ളതെന്നാണ് ബിബിസി റിപ്പോർട്ട്. കമലാ ഹാരിസിന് സാധാരണക്കാരിൽ നിന്ന് ലഭിക്കുന്ന ശക്തമായ പിന്തുണയാണ് ഇത് വ്യക്താമാക്കുന്നതെന്നാണ് പാർട്ടി വക്താക്കൾ വിശദമാക്കുന്നത്. ബൈഡന്റെ പ്രായം കണക്കിലെടുത്ത് സംഭാവന നൽകാൻ മടിച്ചവർ അടക്കം പണം നൽകിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 2020ന് ശേഷം ഒരു ഡെമോക്രാറ്റ് സ്ഥാനാർത്ഥിക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിക്കുന്ന റെക്കോർഡ് സംഭാവനയാണ് കമല ഹാരിസിന് ലഭിക്കുന്നതെന്നാണ് സൂചന.
നേരത്തെ ട്രംപുമായുള്ള സംവാദത്തിന് പിന്നാലെ ഡെമോക്രാറ്റിക് പാർട്ടിക്ക് പിന്തുണ മാത്രമല്ല സംഭാവനയിലും വലിയ ഇടിവുണ്ടായിരുന്നു. ചെറിയ തുക പോലും സംഭാവന നൽകുന്നവരിൽ കുറവുണ്ടാകാൻ ട്രംപ്- ബൈഡൻ സംവാദം കാരണമായിരുന്നു. തെരഞ്ഞെടുപ്പിന് 4 മാസം ശേഷിക്കെയാണ് ബൈഡൻ അപ്രതീക്ഷിതാമായി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നത്. പാർട്ടിയിലെ പ്രമുഖ നേതാക്കളായ മുൻ പ്രസിഡന്റ് ബറാക് ഒബാമ, മുൻ സ്പീക്കർ നാൻസി പെലോസി, സെനറ്റ് നേതാവ് ചക് ഷൂമർ തുടങ്ങിയവർ ബൈഡന്റെ സ്ഥാർഥിത്വത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam