
തായ്പേ: വെറും 24 മണിക്കൂർ,തായ്വാന്റെ അതിർത്തിക്ക് ചുറ്റിലും വൻ സൈനിക വിന്യാസവുമായി ചൈന. തായ്‌വാന്റെ അതിർത്തിക്ക് ചുറ്റുമായി ചൈനീസ് സൈന്യത്തിന്റെ വ്യോമ-നാവിക സാന്നിധ്യത്തിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിലെ 6 മണി വരെയുള്ള 24 മണിക്കൂറിനുള്ളിൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 22 വിമാനങ്ങൾ, ചൈനീസ് നാവികസേനയുടെ 8 കപ്പലുകൾ, കൂടാതെ മറ്റ് 2 ഔദ്യോഗിക ചൈനീസ് കപ്പലുകൾ എന്നിവ തായ്‌വാന് ചുറ്റുമുള്ള മേഖലകളിൽ നിരീക്ഷണത്തിലായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
കണ്ടെത്തിയ 22 ചൈനീസ് വിമാനങ്ങളിൽ രണ്ട് എണ്ണം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള തായ്‌വാൻ കടലിടുക്കിലെ അനൗദ്യോഗിക അതിർത്തിരേഖയായ മീഡിയൻ ലൈൻ' മുറിച്ചുകടക്കുകയും, തായ്‌വാന്റെ മധ്യ-തെക്കുപടിഞ്ഞാറൻ വ്യോമ പ്രതിരോധ തിരിച്ചറിയൽ മേഖലയിലേക്ക് പ്രവേശിക്കുകയും ചെയ്തു. തായ്‌വാൻ അതിർത്തി ലക്ഷ്യമാക്കി ചൈന നടത്തുന്ന സൈനിക പ്രകോപനങ്ങളുടെ തുടർച്ചയായാണ് ഈ നീക്കത്തെ അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. ചൈനീസ് സൈന്യത്തിന്റെ ഈ അപ്രതീക്ഷിത വ്യൂഹത്തെ പ്രതിരോധിക്കാൻ തായ്‌വാൻ തങ്ങളുടെ സായുധ സേനയെ സജ്ജമാക്കുകയും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി തായ്‌വാൻ സ്വന്തം യുദ്ധവിമാനങ്ങളും നാവികസേനാ കപ്പലുകളും രംഗത്തിറക്കിയതിനൊപ്പം തീരപ്രദേശങ്ങളിൽ അധിഷ്ഠിതമായ മിസൈൽ സംവിധാനങ്ങളും ചൈനീസ് നീക്കങ്ങളെ നിരീക്ഷിക്കാൻ വിന്യസിക്കുകയുണ്ടായി.
മുൻ ദിവസവും സമാനമായ രീതിയിൽ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അന്ന് 7 ചൈനീസ് വിമാനങ്ങളും 10 നാവികസേനാ കപ്പലുകളും 6 ഔദ്യോഗിക കപ്പലുകളുമായിരുന്നു തായ്‌വാൻ അതിർത്തിക്ക് സമീപം കണ്ടെത്തിയിരുന്നത്. അതിൽ 5 വിമാനങ്ങൾ തായ്‌വാന്റെ തെക്കുപടിഞ്ഞാറൻ വ്യോമ പ്രതിരോധ മേഖലയിലേക്ക് കടന്നുകയറിയിരുന്നു. മേഖലയിൽ ചൈന തങ്ങളുടെ സൈനിക അപ്രമാദിത്യം ശക്തമാക്കുന്ന പശ്ചാത്തലത്തിൽ, തായ്‌വാൻ തദ്ദേശീയമായി നിർമ്മിച്ച തങ്ങളുടെ ആദ്യത്തെ അന്തർവാഹിനിയുടെ കടൽ പരീക്ഷണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വിജയകരമായി നടത്തിയിരുന്നു.
22 sorties of PLA aircraft, 8 PLAN vessels and 2 official ships operating around Taiwan detected up until 6 a.m. (UTC+8) today. 2 out of 22 sorties crossed the median line and entered Taiwan’s central and southwestern part ADIZ. #ROCArmedForces have monitored the situation and… pic.twitter.com/6KsdzdPwAq
— 國防部 Ministry of National Defense, ROC(Taiwan) 🇹🇼 (@MoNDefense) June 6, 2026
ആഴക്കടലിലേക്ക് മുങ്ങിത്താഴുന്ന പരീക്ഷണങ്ങൾ അടക്കം പൂർത്തിയാക്കിയ ഈ സമുദ്ര പര്യവേക്ഷണം തായ്‌വാന്റെ പ്രതിരോധ രംഗത്തെ വലിയൊരു ചുവടുവെപ്പായാണ് കണക്കാക്കപ്പെടുന്നത്.തായ്‌വാൻ തങ്ങളുടെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന ചൈനയുടെ കടുത്ത അവകാശവാദവും, സ്വന്തമായി ജനാധിപത്യ ഭരണക്രമവും സമ്പദ്‌വ്യവസ്ഥയും സൈന്യവുമുള്ള സ്വതന്ത്ര രാജ്യമായി തുടരാനുള്ള തായ്‌വാന്റെ നിലപാടും തമ്മിലുള്ള തർക്കമാണ് നിലവിലെ സംഘർഷാവസ്ഥയ്ക്ക് കാരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam