കുവൈത്തിൽ മൂന്ന് ടണ്ണിലേറെ പഴകിയ മത്സ്യം പിടികൂടി. വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. മത്സ്യത്തിന് അസ്വാഭാവിക മാറ്റങ്ങൾ സംഭവിച്ചതായും ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നുവെന്നും അധികൃതർ അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി. മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റിയുടെ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പിടിച്ചെടുത്ത മത്സ്യങ്ങൾക്ക് നിറം, രൂപം, ഗന്ധം എന്നിവയിൽ അസ്വാഭാവിക മാറ്റങ്ങൾ സംഭവിച്ചതായും ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നുവെന്നും അധികൃതർ അറിയിച്ചു. ഇവ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കാൻ ഉദ്ദേശിച്ചിരുന്നുവെന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നിയമലംഘകർക്കെതിരെ ഔദ്യോഗിക കേസുകൾ രജിസ്റ്റർ ചെയ്തതായും പിടിച്ചെടുത്ത മുഴുവൻ മത്സ്യവും നിലവിലെ ചട്ടങ്ങൾ പ്രകാരം നശിപ്പിച്ചതായും അതോറിറ്റി അറിയിച്ചു.