
ലണ്ടന്‍: മൂന്ന് കൊടുമുടികള്‍ 24 മണിക്കൂറിനുള്ളില്‍ കീഴടക്കി ബ്രിട്ടനിലെ കേറ്റ് രാജകുമാരി. രണ്ട് വര്‍ഷം മുന്‍പ് താന്‍ കാന്‍സര്‍ രോഗത്തിന് ചികിത്സ തേടിയ ആശുപത്രിയെ സഹായിക്കാനായിരുന്നു കഠിനമായ കൊടുമുടി ചലഞ്ച്.
ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, വെയില്‍സ് എന്നീ രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന മൂന്ന് കൊടുമുടികളാണ് വെയില്‍സ് രാജകുമാരി കേറ്റ് മിഡില്‍ട്ടണ്‍ 24 മണിക്കൂറിനുള്ളില്‍ നടന്ന് കയറിയത്. ലണ്ടനിലെ ചെല്‍സിയിലുള്ള ദി റോയല്‍ മാര്‍സ്ഡന്‍ കാന്‍സര്‍ ചാരിറ്റി എന്ന സ്‌പെഷ്യലിസ്റ്റ് കാന്‍സര്‍ സെന്ററിന് ധനസമാഹാരണത്തിന് വേണ്ടിയായിരുന്നു 44-കാരിയായ രാജകുമാരിയുടെ പര്‍വ്വതാരോഹണം.
ചലഞ്ച് പൂര്‍ത്തിയാക്കിയ ശേഷം കേറ്റ് ഒരു വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തു. 'ഞാന്‍ എന്തിനാണ് ഈ വെല്ലുവിളി ഏറ്റെടുത്തതെന്ന് പലരും ചോദിച്ചു. വ്യക്തിപരമായി പറഞ്ഞാല്‍, ഞാന്‍ ഇന്ന് ജീവനോടെയുള്ളതിനും ഈ കുന്നുകള്‍ നടന്നു കയറാനുള്ള ആരോഗ്യം തിരികെ ലഭിച്ചതിനും ഞാന്‍ ദൈവത്തോട് നന്ദിയുള്ളവളാണ്. പകരമായി കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെങ്കിലും തിരികെ നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചു'- രാജകുമാരി വീഡിയോയില്‍ പറഞ്ഞു.
2024 മാര്‍ച്ചിലായിരുന്നു തനിക്ക് കാന്‍സര്‍ ബാധിച്ചതായും കീമോതെറാപ്പിക്ക് വിധേയയാകുകയാണെന്നും കേറ്റ് ലോകത്തെ അറിയിച്ചത്. തുടര്‍ന്ന് ഒരു വര്‍ഷത്തോളം നീണ്ട ചികിത്സ. അതിനുശേഷം താന്‍ പൂര്‍ണ്ണമായും രോഗമുക്തയായതായി അവര്‍ അറിയിച്ചു. രോഗമുക്തിക്ക് ശേഷം രാജകീയ ചുമതലകളിലേക്ക് സാവധാനം മടങ്ങിയെത്തിയ കേറ്റ്, കാന്‍സര്‍ രോഗബാധിതരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കേറ്റും ഭര്‍ത്താവ് വില്യം രാജകുമാരനും ഈ കാന്‍സര്‍ ചാരിറ്റിയുടെ സംയുക്ത രക്ഷാധികാരികളാണ്.
ആകെ 3,064 മീറ്റര്‍ ഉയരം വരുന്ന കൊടുമുടികള്‍ ഒറ്റയ്ക്കാണ് കേറ്റ് നടന്നു കയറിയത്. ചലഞ്ച് ം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ രാജകുമാരിയെ സ്വീകരിക്കാന്‍ ഭര്‍ത്താവ് വില്യം, മക്കളായ ജോര്‍ജ്ജ്, ഷാര്‍ലറ്റ്, ലൂയിസ് എന്നിവരും കേറ്റിന്റെ മാതാപിതാക്കളും സഹോദരനും എത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam