ശ്രീലങ്കയിൽ നാശം വിതച്ച് ബുറേവി; ചുഴലിയെ നേരിടാൻ തയ്യാറെടുത്ത് കേരളം

By Web TeamFirst Published Dec 3, 2020, 6:04 AM IST
Highlights

ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

ജാഫ്ന/കന്യാകുമാരി: ശ്രീലങ്കയിൽ നാശം വിതച്ച് ബുറേവി ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ജാഫ്ന, മുല്ലൈതീവ്, കിള്ളിനോച്ചി മേഖലയിൽ കനത്ത പേമാരിയും കാറ്റും തുടരുകയാണ്. നിരവധി വീടുകൾ തകർന്നതായും മരങ്ങൾ കടപുഴകിയതായുമാണ് റിപ്പോർട്ടുകൾ. അതേസമയം ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ മഴ ശക്തമായി. കന്യാകുമാരി ഉൾപ്പടെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാമനാഥപുരം കന്യാകുമാരി ജില്ലകളിൽ ആൾക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ച് തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയെ ഉൾപ്പടെ തീരമേഖലയിൽ വിന്യസിച്ചു.

ബുറേവി ചുഴലിക്കാറ്റിന് മുന്നോടിയായി സംസ്ഥാനത്തും മുന്നൊരുക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

കേരളത്തിൽ കടക്കുന്നതിന് മുൻപ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടിയന്തിര സാഹചര്യം നേരിടാൻ 8 കമ്പനി എൻഡിആർഎഫ് സംഘം സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് പ്രത്യേക കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.

click me!