
വാഷിംഗ്ടൺ: തീരത്തേക്ക് ഒഴുകിയെത്തിയത് 12 അടി നീളമുള്ള മാംസാഹാരി. പൂർണ വളർച്ചയെത്തിയ മനുഷ്യരെ അടക്കം ആക്രമിക്കുന്ന ഗ്രേറ്റ് വൈറ്റ് ഷാർക്കുകളിലൊന്നാണ് അമേരിക്കയിലെ മസാച്ചുസെറ്റ്സിലെ കേപ് കോഡ് ബീച്ചിലേക്കാണ് ഗ്രേറ്റ് വൈറ്റ് ഷാർക്ക് എത്തിയത്. കണ്ടെത്തിയവർ ആദ്യം എന്തോ കടൽ ജീവിയാണെന്ന ധാരണയിൽ അടുത്തെത്തിയെങ്കിലും സ്രാവാണ് എന്ന് തിരിച്ചറിഞ്ഞതോടെ ഉടനടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
2022ൽ പിടികൂടി പേര് നൽകിയ ആൺ സ്രാവാണ് ചത്തടിഞ്ഞത്. കോവാല എന്ന സ്രാവാണ് ചത്തടിഞ്ഞത്. അറ്റ്ലാൻറിക് വൈറ്റ് ഷാർക്ക് കൺസെർവേറ്ററിയാണ് സ്രാവിനെ തിരിച്ചറിഞ്ഞത്. സാധാരണ നിലയിൽ പൊലീസ് സഹായം തേടുന്ന ഒന്നിനല്ല ആളുകൾ വിളിച്ചതെന്നാണ് സംഭവ സ്ഥലത്ത് നിന്ന് സ്രാവിനെ നീക്കിയ ഓർലീൻസ് പൊലീസ് പ്രതികരിക്കുന്നത്.
ടോ ട്രെക്കിന്റെ സഹായത്തോടെയാണ് പൊലീസ് സ്രാവിനെ ബീച്ചിൽ നിന്ന് നീക്കിയത്. സ്രാവിനെ പൊലീസ് അകമ്പടിയിൽ ടോ ട്രെക്കിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്. എങ്ങനെയാണ് സ്രാവ് ചത്തതെന്ന് ഇനിയും വ്യക്തമായിട്ടില്ല. മരണ കാരണം പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാവുമെന്ന നിരീക്ഷണത്തിലാണ് പൊലീസ്.
സ്രാവിന് കടിയേറ്റതായോ പരിക്കേറ്റതായോ ഉള്ള പ്രത്യക്ഷത്തിലുള്ള പരിക്കുകളും കാണാനില്ല. എന്നാൽ സ്രാവിന് ആന്തരിക രക്തസ്രാവം നേരിട്ടിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. മസാച്ചുസെറ്റ്സിൽ സ്രാവുകളെ കാണുന്നത് സാധാരണമാണെങ്കിലും ഇത്തരം സംഭവം അപൂർവ്വമാണ്. ലഭ്യമാകുന്ന കണക്കുകൾ അനുസരിച്ച് 800ഓളം ഗ്രേറ്റ് വൈറ്റ് ഷാർക്കുകളാണ് ഈ മേഖലയിലുള്ളത്. അറ്റ്ലാൻറിക് വൈറ്റ് ഷാർക്ക് കൺസെർവേറ്ററിയുടെ 2015നും 2018നും ഇടയിലുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam