
കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമപരിധിയിൽ കഴിഞ്ഞ ദിവസം ഒമ്പത് ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതായി തകർത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ കേണൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു. എയർ ഡിഫൻസ് സംവിധാനങ്ങൾ അവയെ വിജയകരമായി തടഞ്ഞു നിർവീര്യമാക്കിയതായും, ഇതിലൂടെ ഒരു തരത്തിലുള്ള നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല് ഡ്രോണുകളും കണ്ടെത്തി. ഈ ഡ്രോണുകളും എയർ ഡിഫൻസ് സംവിധാനം നശിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ കുവൈത്ത് സായുധസേന പൂർണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം സൗദി തലസ്ഥാനമായ റിയാദിലുണ്ടായ മിസൈൽ ആക്രമണ ശ്രമം തകർക്കുന്നതിനിടെ മിസൈൽ അവശിഷം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി മരണപ്പെട്ടു. യുപി സ്വദേശിയായ രവി ഗോപാൽ ആണ് അന്തരിച്ചത്. മാർച്ച് 18-ന് റിയാദിന് നേർക്കുണ്ടായ മിസൈൽ ആക്രമണത്തിനിടെ തകർക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. റിയാദ് ന്യൂ സനാഇയയിലെ ഒരു പ്ലാസ്റ്റിക് ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു രവി ഗോപാൽ. മാർച്ച് 18-ന് വൈകിട്ട് നാല് ബാലിസ്റ്റിക് മിസൈലുകളാണ് റിയാദ് നഗരത്തിലെ ഇൻഡസ്ട്രിയൽ സിറ്റി ലക്ഷ്യമാക്കി എത്തിയത്. ഇവയെല്ലാം സൗദി വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് വിജയകരമായി തകർത്തിരുന്നു. എന്നാൽ, തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതിനെ തുടർന്ന് രവി ഗോപാൽ ഉൾപ്പെടെ നാല് വിദേശ തൊഴിലാളികൾക്ക് പരിക്കേറ്റു. താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിൽക്കുമ്പോഴാണ് രവി ഗോപാലിന് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. രവി ഗോപാലിന്റെ വിയോഗത്തിൽ സൗദിയിലെ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam