
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി4 യാത്രാ ടെർമിനൽ വഴി കുവൈത്ത് എയർവേയ്സിന്‍റെ എല്ലാ സർവീസുകളും പുനരാരംഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ടി1 ടെർമിനലിന് നേരെയുണ്ടായ ഡ്രോൺ-മിസൈൽ ആക്രമണത്തെ തുടർന്ന് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് സാങ്കേതിക വിദഗ്ധ സംഘങ്ങളും ബന്ധപ്പെട്ട അധികൃതരും നാശനഷ്ടങ്ങൾ വിലയിരുത്തി ആവശ്യമായ സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് സർവീസുകൾ വീണ്ടും ആരംഭിച്ചത്.
വിമാനത്താവളത്തിന്‍റെ പ്രവർത്തനസജ്ജത ഉറപ്പാക്കുന്നതിനായി വിവിധ സർക്കാർ ഏജൻസികളുമായി ചേർന്ന് വിശദമായ പരിശോധനകളും സാങ്കേതിക വിലയിരുത്തലുകളും നടത്തിയതായി സിവിൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി. യാത്ര തുടരാൻ ആഗ്രഹിക്കുന്ന യാത്രക്കാർ തങ്ങളുടെ വിമാന സമയവും യാത്രാ വിവരങ്ങളും സ്ഥിരീകരിക്കുന്നതിനായി നേരിട്ട് കുവൈത്ത് എയർവേയ്സുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പരമപ്രധാനമെന്നും വിമാനത്താവള പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും ഡിജിസിഎ അറിയിച്ചു.
ഇന്ന് പുലർച്ചെ നടന്ന ഏറ്റവും പുതിയ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സിവിലിയൻ, സുപ്രധാന കേന്ദ്രങ്ങളാണ് വീണ്ടും ലക്ഷ്യമാക്കപ്പെട്ടത്. വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam