
കുവൈത്ത് സിറ്റി: അമേരിക്ക- ഇസ്രയേൽ, ഇറാൻ സൈനിക സംഘർഷം ആരംഭിച്ച് 40 ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ ഊർജ്ജ, വൈദ്യുതി നിരക്കുകളിൽ വലിയ ചാഞ്ചാട്ടം ഉണ്ടായതായി 'ഗ്ലോബൽ പെട്രോൾ പ്രൈസസ്' റിപ്പോർട്ട് ചെയ്യുന്നു. അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് ഉപരിയായി, അതത് രാജ്യങ്ങളിലെ നികുതി നയങ്ങളും സർക്കാർ നൽകുന്ന സബ്‌സിഡികളുമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന അന്തിമ വില നിശ്ചയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഏപ്രിൽ 6 വരെയുള്ള കണക്കുകൾ പ്രകാരം, ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ ഡീസൽ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ആറാം സ്ഥാനത്താണ്. ലിറ്ററിന് വെറും 0.37 ഡോളറാണ് കുവൈത്തിലെ ഡീസൽ വില. വെനിസ്വേല, ഇറാൻ, ലിബിയ, അൾജീരിയ, തുർക്ക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിൽ കുവൈത്തിന് മുന്നിലുള്ളത്. പെട്രോൾ വിലയുടെ കാര്യത്തിലും കുവൈത്ത് ആഗോളതലത്തിൽ തന്നെ മുൻപന്തിയിലുണ്ട്. ലിറ്ററിന് 0.339 ഡോളർ എന്ന നിരക്കിൽ ലോകത്ത് ഏറ്റവും കുറഞ്ഞ അഞ്ചാമത്തെ പെട്രോൾ വിലയാണ് കുവൈത്തിലേത്. ഈ പട്ടികയിൽ ലിബിയ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഇറാൻ, വെനിസ്വേല, അംഗോള എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നാലെയുള്ളത്. ആഗോള വിപണിയിലെ അസ്ഥിരതകൾക്കിടയിലും മിതമായ നിരക്കിൽ ഇന്ധനം ലഭ്യമാക്കുന്നതിൽ കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങൾ നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam