കഞ്ചാവ് ഭക്ഷിച്ചതിന് പിന്നാലെ അവശനിലയിലായ നായയെ സന്നദ്ധപ്രവർത്തകർ രക്ഷിച്ചു. ​ഡോ​ഗ് ട്രെയിനറായ ക്രിസ്റ്റിന ബ്ലുമെയ്ക്കൊപ്പം സ്കോട്ട്ലാൻഡിലെ ഏറ്റവും വലിയ കൊടുമുടിയായ ബെൻ നെവിസ് കയറിയ 'ടോക്കിയോ' എന്ന നായയ്ക്കാണ് സന്നദ്ധപ്രവർത്തകർ രക്ഷകരായത്.

ലണ്ടൻ: കഞ്ചാവ് ഭക്ഷിച്ചതിന് പിന്നാലെ അവശനിലയിലായ നായയെ സന്നദ്ധപ്രവർത്തകർ രക്ഷിച്ചു. ​ഡോ​ഗ് ട്രെയിനറായ ക്രിസ്റ്റിന ബ്ലുമെയ്ക്കൊപ്പം സ്കോട്ട്ലാൻഡിലെ ഏറ്റവും വലിയ കൊടുമുടിയായ ബെൻ നെവിസ് കയറിയ 'ടോക്കിയോ' എന്ന നായയ്ക്കാണ് സന്നദ്ധപ്രവർത്തകർ രക്ഷകരായത്. അവശനിലയിലായി കുഴഞ്ഞുവീണ നായയെ 'ലോക്കാബെർ മൗണ്ടെയ്ൻ റെസ്ക്യൂ' ടീമിന്റെ നേതൃത്വത്തിൽ സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച നായ സുഖംപ്രാപിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലാബ്രഡോർ ഇനത്തിൽപ്പെട്ട ടോക്കിയോയെയും കൂട്ടിയാണ് ക്രിസ്റ്റിന മലകയറിയത്. എന്നാൽ, യാത്രയ്ക്കിടെ നായ വഴിയരികിൽ കണ്ട കഞ്ചാവ് കഴിച്ചെന്നാണ് നിഗമനം. ഇതിനുപിന്നാലെയാണ് നായയുടെ കാലുകൾ കുഴഞ്ഞ് നടക്കാൻ കഴിയാതായത്. പിന്നാലെ ബോധം നഷ്ടപ്പെടുന്ന സ്ഥിതിയുമായി. നായയെ താഴെയെത്തിച്ച് അടിയന്തര ചികിത്സ നൽകേണ്ട സാഹചര്യമായി. 25 കിലോയോളം ഭാരമുള്ള നായയെയും എടുത്ത് മലയിറങ്ങുന്നത് ക്രിസ്റ്റിനയ്ക്ക് അസാധ്യമായിരുന്നു. ഇതോടെ പ്രിയപ്പെട്ട ടോക്കിയോയെ തനിക്ക് നഷ്ടപ്പെടുമോ എന്നുപോലും ക്രിസ്റ്റിന ഭയന്നു. എന്നാൽ, വിവരമറിഞ്ഞെത്തിയ ലോക്കാബെർ മൗണ്ടെയ്ൻ റെസ്ക്യൂ ടീം സ്ട്രെച്ചറിൽ കിടത്തി നായയെ സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു.

അമിതമായ അളവിൽ ലഹരി ഉള്ളിൽച്ചെന്നതാണ് നായ അവശയാകാൻ കാരണമായതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. രക്തപരിശോധനയിലടക്കം കഞ്ചാവിന്റെയും സാന്നിധ്യം കണ്ടെത്തി. ഇത്തരം കാര്യങ്ങളിൽ നായകളുടെ ഉടമകൾ ജാ​ഗ്രത പാലിക്കണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.