
ലെബനൻ: ഇസ്രയേലിനെതിരെ ആദ്യ ഘട്ട തിരിച്ചടി പൂർത്തിയാക്കിയതായി ഹിസ്ബുള്ള. റോക്കറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വിനോദ സഞ്ചാരകേന്ദ്രങ്ങളും പൊതു ഇടങ്ങളും അടച്ചു. ഹിസ്ബുള്ള കമാൻഡറുടെ കൊലപാതകത്തിന് മറുപടിയായാണ് ആക്രമണമെന്നാണ് ഹിസ്ബുള്ളയുടെ അവകാശവാദം. ഞായറാഴ്ച രാവിലെ മുതൽ ആയിരക്കണക്കിന് റോക്കറ്റുകളാണ് നിർവീര്യമാക്കിയതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്.
മൂന്ന് ഹിസ്ബുള്ള അംഗങ്ങൾ കൊല്ലപ്പെട്ടതായാണ് അമാൽ മൂവ്മെന്റ് അവകാശപ്പെട്ടത്. 320 റോക്കറ്റുകളും ഡ്രോണുകളും ഹിസ്ബുള്ള കമാൻഡറുടെ കൊലപാതകത്തിന് പകരമായി ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതായാണ് ഹിസ്ബുള്ള അവകാശപ്പെട്ടതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ അവകാശപ്പെടുന്നത്. ഇരുരാജ്യങ്ങളും യുദ്ധത്തിലേക്ക് എത്തുമോയെന്ന ഭീതി നിലനിൽക്കുന്നതിനിടയിലാണ് നിലവിലെ ആക്രമണം. ഗാസയിലെ ഇസ്രയേൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ നിത്യേന എന്ന രീതിയിൽ ഇസ്രയേൽ ലെബനൻ അതിർത്തിയിൽ ഇത്തരം ആക്രമണങ്ങൾ പതിവാണ്.
പലസ്തീന് പിന്തുണ പ്രഖ്യാപിച്ചാണ് ഹിസ്ബുള്ളയുടെ ആക്രമണം. ഹമാസ്, ഹിസ്ബുള്ള എന്നിവയെ ഭീകരവാദ സംഘടനയായി ഇസ്രയേലും ബ്രിട്ടനും മറ്റ് നിരവധി രാജ്യങ്ങളും പ്രഖ്യാപിച്ചവയാണ്. കഴിഞ്ഞ ഒക്ടോബറിന് ശേഷം 560ലേറെ പേരാണ് ലെബനോനിൽ കൊല്ലപ്പെട്ടതെന്നാണ് ആരോഗ്യമന്ത്രാലയം വിശദമാക്കുന്നത്. ഇതിൽ ഹിസ്ബുള്ള തീവ്രവാദികളും 26 സാധാരണക്കാരും 23 സൈനികരുമുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്. അതിർത്തി മേഖലകളിൽ 200000 പേരാണ് ചിതറിപ്പാർക്കേണ്ടി വന്നതെന്നാണ് യുഎൻ വിശദമാക്കുന്നത്.
2006ന് ശേഷം ഹിസ്ബുള്ള നടത്തിയ ഏറ്റവും തീവ്രമായ ആക്രമണമാണ് ഞായറാഴ്ച നടന്നതെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ദക്ഷിണ ലെബനൻ അതിർത്തിയോട് ചേർന്നുള്ള മേഖലയിൽ നൂറോളം യുദ്ധ വിമാനങ്ങൾ ആയിരക്കണക്കിന് റോക്കറ്റുകൾ തകർത്തതായാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam