
ഗാസ: ഗാസയിൽ ബന്ദിയാക്കിയിരുന്ന അവസാനത്തെ അമേരിക്കൻ പൌരനെയും വിട്ടയച്ചതായി ഹമാസ്. ഗാസയിൽ വെടിനിർത്തൽ കരാർ തുടരുന്നത് ലക്ഷ്യമിട്ട് ഈദൻ അലക്സാണ്ടറെ വിട്ടയയ്ക്കുമെന്ന് ഹമാസ് നേരത്തെ വിശദമാക്കിയിരുന്നു. ഇസ്രയേലിലേക്ക് പോകുന്നതിന് മുൻപ് ന്യൂ ജേഴ്സിയിലായിരുന്നു 21കാരനായിരുന്നു ഈദൻ അലക്സാണ്ടർ താമസിച്ചിരുന്നത്. ഇസ്രയേലിൽ സൈന്യത്തിനൊപ്പം സേവനം ചെയ്യുകയായിരുന്നു 21കാരനെ ഹമാസ് 2023 ഒക്ടോബർ 7നാണ് തട്ടിക്കൊണ്ട് പോയത്. മാസ്ക് ധാരികളായ ഹമാസ് അനുകൂലികൾക്കും റെഡ് ക്രോസ് പ്രവർത്തകനുമൊപ്പമുള്ള ഈദൻ അലക്സാണ്ടറുടെ ചിത്രം ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
ഏപ്രിലിൽ ഹമാസ് സായുധ വിഭാഗമായ ഖാസം ബ്രിഗേഡ് ഈദൻ അലക്സാണ്ടറുടെ വീഡിയോ പുറത്ത് വിട്ടിരുന്നു. പെസഹാ ആചരണ സമയത്തായിരുന്നു ഈദന്റെ വീഡിയോ പുറത്ത് വന്നത്. ബന്ദികള്‍ വീട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്. ഭയവും ഒറ്റപ്പെടലും ബന്ദികളെ കൊല്ലുകയാണ്. ഞങ്ങളെ മറക്കരുത് എന്നായിരുന്നു വീഡിയോയിൽ ഈദൻ ആവശ്യപ്പെട്ടത്. അതേസമയം ഹമാസ് പിടിയിലുള്ള യുഎസ് ബന്ദി ഐഡൻ അലക്‌സാണ്ടറിനെ വിട്ടയക്കാനുള്ള തീരുമാനം ഖത്തറും ഈജിപ്തും സ്വാഗതം ചെയ്തു. ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിനും, തടവുകാരെയും ബന്ദികളെയും മോചിപ്പിക്കുന്നതിനും, മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഗാസയിലേക്കുള്ള സഹായം തടസ്സങ്ങളില്ലാതെ ഉറപ്പാക്കുന്നതിനും വേണ്ടി സമാധാന ചർച്ചകളിലേക്കുള്ള ചുവടുവയ്പ്പായി ഹമാസിന്റെ തീരുമാനത്തെ ഇരുരാജ്യങ്ങളും കണക്കാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം