ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഉസ്മാന്‍ ഹാദിയുടെ മൃതദേഹം സിങ്കപ്പൂരിൽ നിന്ന് ധാക്കയിലെത്തിച്ചു. ഡിസംബർ 12-ന് വെടിയേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം, ഷെയ്ഖ് ഹസീനയെ പുറത്താക്കിയ പ്രക്ഷോഭത്തിൻ്റെ മുഖമായിരുന്നു

ധാക്ക: ബംഗ്ലാദേശില്‍ കൊല്ലപ്പെട്ട ജെൻസി പ്രക്ഷോഭത്തിൻ്റെ നേതാവ് ഉസ്മാന്‍ ഹാദിയുടെ മൃതദേഹം സിങ്കപ്പൂരിൽ നിന്ന് ധാക്കയിലെത്തിച്ചു. ധാക്ക യൂണിവേഴ്സിറ്റി സെൻട്രൽ പള്ളിക്ക് സമീപം, ദേശീയ കവി കാസി നസ്രുൾ ഇസ്ലാമിന്റെ ശവകുടീരത്തിന് അടുത്ത് ഷെരീഫ് ഉസ്മാൻ ഹാദിയെ ഖബറടക്കും. നാളെ മണിക് മിയ അവന്യൂവിൽ മയ്യത്ത് പ്രാർത്ഥനകൾക്ക് ശേഷമാണ് സംസ്കാരം നടക്കുക. ബിമാൻ ബംഗ്ലാദേശ് എയർലൈൻസിന്റെ വിമാനത്തിലാണ് മൃതദേഹം ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിച്ചത്. ഹാദിയുടെ മൃതദേഹം ഇന്ന് രാത്രി നാഷണൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിക്കും.

ഡിസംബർ 12-ന് ധാക്കയിലെ പൾട്ടാൻ പ്രദേശത്ത് വെച്ചാണ് ഉസ്മാൻ ഹാദിക്ക് വെടിയേറ്റത്. ബൈക്കിലെത്തിയ അക്രമി സംഘമാണ് ആക്രമണം നടത്തിയത്. തലയ്ക്ക് വെടിയേറ്റ അദ്ദേഹത്തെ സിങ്കപ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ധാക്കയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ നിൽക്കെയാണ് 32കാരനായ അദ്ദേഹത്തിന് വെടിയേറ്റത്. 32 വയസായിരുന്നു. ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ജെന്‍സി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഇന്‍ക്വിലാബ് മഞ്ചിന്‍റെ വക്താവായിരുന്നു. ഇദ്ദേഹത്തിൻ്റെ വിയോഗത്തിൽ ബംഗ്ലാദേശ് സർക്കാർ നാളെ രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ഹാദിയുടെ മരണത്തിലേക്ക് നയിച്ച ആക്രമണത്തെക്കുറിച്ച് വേഗത്തിലും നിഷ്പക്ഷമായും സമഗ്രമായും സുതാര്യമായും അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പ്രതികരിച്ചു.