
കയ്റോ: അന്തരിച്ച ലിബിയൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. സിൻടൻ നഗരത്തിലുള്ള വീട്ടിലെത്തിയ നാലംഗസംഘം സെയ്ഫിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സെയ്ഫിന്റെ അഭിഭാഷകനും കുടുംബാംഗങ്ങളും മരണവിവരം സ്ഥിരീകരിച്ചു. വീടിന്‍റെ പൂന്തോട്ടത്തിൽ 53 കാരനായ സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് സെയ്ഫിന്‍റെ അഭിഭാഷകൻ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
സെയ്ഫിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറിയ 4 അക്രമികൾ ആദ്യം സുരക്ഷാ ക്യാമറകൾ പ്രവർത്തനരഹിതമാക്കി. പിന്നാലെ പൂന്തോട്ടത്തിൽ ഇരിക്കുകയായിരുന്ന സെയ്ഫിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. മുഖംമൂടി ധരിച്ച നാല് പേര്‍ ഗദ്ദാഫിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയതായും അദ്ദേഹത്തെ കൊലപ്പെടുത്തിയതായും ഗദ്ദാഫിയുടെ രാഷ്ട്രീയ സംഘം പിന്നീട് പ്രസ്താവന പുറത്തിറക്കി. 1972-ൽ ജനിച്ച സെയ്ഫ്, 2000 മുതൽ ഗദ്ദാഫി ഭരണകൂടത്തിന്റെ തകർച്ച വരെ ലിബിയയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി സിന്റാനിലാണ് സെയ്ഫ് ഗദ്ദാഫി താമസിച്ചിരുന്നത്.
ലിബിയയുടെ ദീർഘകാല ഭരണാധികാരിയായിരുന്ന മുഅമ്മർ ഗദ്ദാഫിയുടെ രണ്ടാമത്തെ മകനായിരുന്നു സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫി. 1994 ൽ ട്രിപ്പോളിയിലെ അൽ ഫത്തേ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ സെയ്ഫ് വിയന്നയിലെ ഇമാഡെക് ബിസിനസ് സ്കൂളിൽ നിന്ന് എംബിഎ നേടി. ഫ്രാൻസ്, കാനഡ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ വിദ്യാർത്ഥി വിസ നിഷേധിച്ചതിനെത്തുടർന്നാണ് വിയന്നയിലെത്തിയത്. 2008 ൽ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നും പിഎച്ച്ഡി നേടി. ഗദ്ദാഫി കുടുംബത്തിന്റെ ചാരിറ്റബിൾ ഫൗണ്ടേഷന്റെ തലവനായിരുന്നു സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫി. 2000ത്തിന്‍റെ തുടക്കത്തിൽ പാശ്ചാത്യ രാജ്യങ്ങളുമായുള്ള ലിബിയയുടെ ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കത്തിൽ അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. കടുവയെ വീട്ടിൽ പെറ്റ് ആയി വളർത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam