
40 ദിവസത്തെ അക്രമണത്തിന് പിന്നാലെ യുഎസ് ഇറാനുമായുള്ള യുദ്ധത്തിൽ രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. പാകിസ്ഥാന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇറാനുമായുള്ള വെടിനിർത്തലിന് ട്രംപ് തയ്യാറായത്. വെടിനിർത്തൽ തങ്ങളുടെ വിജയമാണെന്ന് യുഎസും ഇറാനും അവകാശപ്പെടുന്നു.
ഇറാനുമായുള്ള യുദ്ധം തുടങ്ങിവച്ച ഇസ്രയേൽ ട്രംപിന്‍റെ വെടിനിർത്തൽ ആഹ്വാനത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ലെബനൻ കരാറിലില്ലെന്നും തങ്ങൾ അക്രമിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇസ്രയേൽ ലെബനനിലേക്ക് ശക്തമായ മിസൈൽ അക്രമണം അഴിച്ച് വിട്ടു. ഹിസ്ബുള്ളയ്ക്ക് ശക്തമായ സ്വാധീനമുള്ള ബെയ്റൂട്ടിന്‍റെ തെക്കൻ പ്രാന്ത പ്രദേശങ്ങൾ, കിഴക്കൻ ബെക്കാ താഴ്‌വര, തെക്കൻ ലെബനൻ എന്നിവിടങ്ങളിലാണ് ഇസ്രയേൽ കനത്ത ആക്രമണം അഴിച്ച് വിട്ടത്.
വെറും പത്ത് മിനിറ്റിനുള്ളിൽ ഹിസ്ബുള്ളയുടെ നൂറിലധികം കമാൻഡ് സെന്‍ററുകളും സൈനിക കേന്ദ്രങ്ങളും തകർത്തതായും ഈ യുദ്ധത്തിൽ ഇതുവരെ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണമാണിതെന്നും ഇസ്രായേൽ അവകാശപ്പെട്ടു. വെടിനിർത്തൽ കരാറിൽ തങ്ങളുടെ സഖ്യകക്ഷികൾക്കെതിരെ ആയുധം പ്രയോഗിക്കരുതെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ഇസ്രയേൽ ഇതുവരെ തയ്യാറായിട്ടില്ല. ഇസ്രയേൽ അക്രമണത്തിൽ 'കൂട്ടക്കൊല' നടന്നെന്ന് ലെബനൻ പ്രസിഡന്‍റ് പറയുന്നു.
വെടിനിർത്തലിനിടെ ഇറാന്‍റെ ട്രോണുകൾ തങ്ങളുടെ എണ്ണ പൈപ്പ് ലൈനുകളിൽ കനത്ത നാശം വിതയ്ക്കുന്നതായി സൗദി ആരോപിച്ചു. സൗദി അറേബ്യയുടെ പ്രധാനപ്പെട്ട കിഴക്ക് - പടിഞ്ഞാറൻ എണ്ണ പൈപ്പ്‌ലൈനുകളാണ് ഇറാൻ ആക്രമണത്തിൽ തകർന്നത്. ഇവിടെ സംഭവിച്ച നാശനഷ്ടങ്ങൾ വിലയിരുത്തുകയാണെന്നും മറ്റ് ഊർജ്ജ കേന്ദ്രങ്ങളും ഇറാൻ ലക്ഷ്യമിട്ടിട്ടുണ്ടെന്നും സൗദി വൃത്തങ്ങൾ അറിയിച്ചു. ഇതിനിടെ രണ്ടാഴ്ചത്തെ വെടിനിർത്തൽ ഉണ്ടായിരുന്നിട്ടും, തങ്ങളുടെ പ്രദേശത്ത് 17 ഇറാനിയൻ മിസൈലുകളും 35 ഡ്രോണുകളും ആക്രമണം നടത്തിയതായി യുഎഇയും ആരോപിച്ചു. തങ്ങളുടെ വ്യോമ പ്രതിരോധം ഇറാൻ ആക്രമണങ്ങൾ വിജയകരമായി തടഞ്ഞതായും യുഎഇ പ്രതിരോധ മന്ത്രാലയം എക്സിൽ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam