
മൊണ്ടേവീഡിയോ: തെക്കേ അമേരിക്കൻ രാജ്യമായ ഉറുഗ്വായിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് വമ്പൻ ജയം. ഇടതുപക്ഷ സഖ്യത്തെ നയിച്ച ബ്രോഡ് ഫ്രണ്ടിന്റെ യമണ്ടു ഓർസിയാണ് ഉറുഗ്വയെ വീണ്ടും ചുവപ്പണിയിച്ചത്. യാഥാസ്ഥിതിക നാഷണൽ പാർടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി അൽവാരോ ഡെൽഗാഡോയെ തറപറ്റിച്ച ഓർസി രാജ്യത്തിന്‍റെ പ്രസിഡന്‍റാകും. നേരത്തെ പുറത്തുവന്ന സർവേകൾ അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാകുന്നതാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. ഇടത് പക്ഷം വീണ്ടും അധികാരത്തിലേറുമെന്നും ഓർസി പ്രസിഡന്‍റാകുമെന്നുമായിരുന്നു ഭൂരിപക്ഷ സർവേകളും പ്രവചിച്ചിരുന്നത്.
ഇസ്രായേൽ - ഹിസ്ബുല്ല സംഘർഷം അവസാനിക്കുന്നു? വെടിനിർത്തൽ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്
കടുത്ത മത്സരത്തിനൊടുവിൽ യാഥാസ്ഥിതിക ഭരണസഖ്യത്തെ പുറത്താക്കിയ ഇടതുപക്ഷം വീണ്ടും അധികാരത്തിലേറുമ്പോൾ തെക്കേ അമേരിക്കയിലും ചുവപ്പ് പടരുകയാണ്. ഓർസിയുടെ കുതിപ്പിന് മുന്നിൽ ഭരണസഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി അൽവാരോ ഡെൽഗാഡോ പരാജയം സമ്മതിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പുതിയ പ്രസിഡന്‍റിന് അഭിനന്ദനങ്ങളറിയിക്കുന്നതായും ഡെൽഗാഡോ വ്യക്തമാക്കി.
57 കാരനായ യമണ്ടു ഓർസി മുൻ ചരിത്രാധ്യാപകനും കനെലോൺസിലെ മുൻ മേയറുമായിരുന്നു. 49.77 ശതമാനം വോട്ടുകളോടെയാണ് ഒർസി ഉറുഗ്വയുടെ ഭരണരഥം ചലിപ്പിക്കാനെത്തുന്നത്. അൽവാരോ ഡെൽഗാഡോയിക്ക് 45.94 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും രാജ്യം ഒരിക്കൽ കൂടി വിജയിക്കുന്നുവെന്നാണ് ഓർസി പ്രതികരിച്ചത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഉറുഗ്വയില്‍ ഇടത് പക്ഷം ഭരണം തിരിച്ചുപിടിക്കുന്നത്.
ഒക്ടോബർ 27 ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 44 ശതമാനം വോട്ട് ഓർസിക്ക് ലഭിച്ചപ്പോൾ ഡെൽഗാഡോ 27 ശതമാനത്തിലൊതുങ്ങിയിരുന്നു. മറ്റൊരു യാഥാസ്ഥിതിക പാർടിയായ കൊളറാഡോ പാർടി 20 ശതമാനം വോട്ടുനേടിയതാണ് ഡെൽഗാഡോക്ക് വലിയ തിരിച്ചടിക്ക് കാരണമായ മറ്റൊരു ഘടകം. രണ്ടാം ഘട്ടത്തിലും ഓർസിയെ ജനം പുൽകിയതോടെ ഡെൽഗാഡോയും യാഥാസ്ഥിതിക നാഷണൽ പാർടിയും അധികാരത്തിൽ നിന്ന് പുറത്താകുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam