
ലണ്ടൻ: മാതാപിതാക്കൾക്കൊപ്പം റസ്റ്റോറന്റിൽ വച്ച് ഭക്ഷണം കഴിക്കുന്നതിനിടെ മലയാളിയായ 9 കാരിക്ക് വെടിയേറ്റ സംഭവത്തിൽ അക്രമിക്ക് 34 വർഷത്തെ തടവ് ശിക്ഷ. വടക്ക് കിഴക്കൻ ലണ്ടനിൽ വച്ച് 2024 മെയ് 29നുണ്ടായ വെടിവയ്പിൽ ആണ് വടക്കൻ പറവൂരിലെ ഗോതുരുത്ത് സ്വദേശിയായ അജിഷിന്റെയും വിനയയുടേയും മകൾ ലിസേൽ മരിയയ്ക്ക് തലയ്ക്ക് വെടിയേറ്റത്. ബൈക്കിൽ പോവുന്നതിനിടെ 33കാരനായ ജാവോൻ റിലി ഉതിർത്ത ആറ് ബുള്ളറ്റുകളിലൊന്ന് ഏറ്റത് കുടുംബത്തിനൊപ്പം ഒരു ഐസ്ക്രീം കഴിച്ചുകൊണ്ടിരുന്ന ലിസേലിനായിരുന്നു. ടോട്ടൻഹാം സ്വദേശിയായ 33കാരനാണ് മൂന്ന് പേർക്കെതിരായ കൊലപാതക ശ്രമത്തിനാണ് ശിക്ഷ വിധിച്ചത്. മുസ്തഫ കിസിൽടൺ, കെനാൻ അയ്ഗോഡു, നാസർ അലി എന്നിവരെ ലക്ഷ്യമിട്ടായിരുന്നു 33കാരൻ വെടിയുതിർത്തത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള വെടിവയ്പിനിടയിലാണ് മലയാളി പെൺകുട്ടിക്ക് തലയ്ക്ക് വെടിയേറ്റത്. ലഹരി മരുന്ന് സംഘങ്ങൾക്കിടയിലെ വെടിവയ്പിനിടയിലായിരുന്നു സംഭവം.
തലച്ചോറിൽ വെടിയുണ്ട തറച്ച നിലയിലും തലയോട്ടിയിൽ ടൈറ്റാനിയം പ്ലേറ്റുമായി ജീവിക്കേണ്ട അവസ്ഥയാണ് വെടിവയ്പ് 9വയസുകാരിക്ക് ഉണ്ടാക്കിയത്. മൂന്ന് മാസത്തിലേറെ ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് 9 വയസുകാരി കണ്ണ് തുറന്നത്. മൂന്ന് വർഷം മുൻപായിരുന്നു 9കാരിയുടെ മാതാപിതാക്കൾ ബർമിംഗ്ഹാമിലേക്ക് കുടിയേറിയത്. മൂന്ന് ആഴ്ച നീണ്ട വിചാരണയ്ക്ക് ശേഷമാണ് 33കാരന് 34 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. ടോട്ടനം ടർക്ക്സ് , ഹാക്കനി ടർക്ക്സ് എന്നീ ഗ്യാംഗുകൾക്കിടയിലെ വെടിവയ്പാണ് 9 വയസുകാരിയായ മലയാളിയുടെ ജീവിതം കീഴ്മേൽ മറിച്ചത്. മൂന്ന് മാസം നീണ്ട ചികിത്സയ്ക്ക് ശേഷവും 9 വയസുകാരിയുടെ തലച്ചോറിൽ നിന്ന് വെടിയുണ്ട നീക്കം ചെയ്യാൻ സാധിച്ചിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam