
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്‍ ട്രസ് രാജിവെച്ചു. അധികാരമേറ്റെടുത്ത് 45 ആം ദിവസമാണ് രാജി. സാമ്പത്തിക നയങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജി. പാർട്ടി തന്നെ ഏൽപ്പിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ല, രാജിവെക്കുന്നു എന്നാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നുള്ള പിന്മാറ്റത്തിന് പിറകെ ലിസ് ട്രസ് പ്രതികരിച്ചത്. മാസങ്ങളായി ബ്രിട്ടീഷ് രാഷ്ട്രീയത്തിലും ഭരണത്തിലും തുടരുന്ന പ്രതിസന്ധിയാണ് പ്രധാനമന്ത്രിയുടെ രാജിയിൽ കലാശിച്ചത്.
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞകാലം സ്ഥാനത്ത് ഇരുന്ന പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ലിസ് ട്രസിന്‍റെ മടക്കം. അധികാരമേറ്റതിന് പിറകെ ലിസ് ട്രസ് അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനും മിനി ബജറ്റിനും എതിരെ വൻ വിമർശനമാണ് ഉയർന്നത്. കൂടെ പണപ്പെരുപ്പം പാരമ്യത്തിലെത്തി. നികുതിയിളവുകൾ സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന് പ്രതിപക്ഷത്തിനൊപ്പം പാർട്ടിയിലേയും കാബിനറ്റിലെയും പ്രമുഖർ വിമർശിച്ചു. ധനമന്ത്രി ക്വാസി കോർട്ടെങ്ങ് രാജിവച്ചു. പിറകെ ലിസ്‍ ട്രസിനെതിരെ ആരോപണൾ ഉന്നയിച്ച് ആഭ്യന്തരമന്ത്രിയും ഇന്ത്യൻ വംശജയുമായ സുവല്ലെ വെർമനും സ്ഥാനം ഒഴിഞ്ഞു.
താൻ പോരാളിയെന്നും തോറ്റ് പിന്മാറില്ലെന്നുമായിരുന്നു അപ്പോൾ ലിസ്‍ ട്രസിന്‍റെ പ്രതികരണം. വിമർശനവും പ്രതിഷേധവും കടുത്തതോടെയാണ് ബ്രിട്ടന്‍റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയുടെ മടക്കം. പുതിയ നേതൃത്വം വരുന്നത് വരെ സ്ഥാനത്ത് തുടരുമെന്ന് ലിസ് ട്രസ് വ്യക്തമാക്കി. അടുത്ത പ്രധാനമന്ത്രിയെ അടുത്ത ആഴ്ചയോടെ തെരഞ്ഞെടുക്കാനാണ് കൺസർവേറ്റീവ് പാർട്ടിയുടെ നീക്കം. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും മുൻ തെരഞ്ഞെടുപ്പിൽ ലിസ് ട്രസിന് പിറകെ രണ്ടാം സ്ഥാനത്തെത്തിയ റിഷി സുനക്, മുൻ പ്രതിരോധ സെക്രട്ടറി പെന്നി മൂർഡെന്‍റ്, നിലവിലെ പ്രതിരോധ സെക്രട്ടറി ബെന്‍ വാലേസ്,സുവല്ലെ ബ്രേവർമാൻ എന്നിവർക്കാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam