
ലണ്ടൻ: കിടക്കയില്ലെന്ന് പറഞ്ഞ് ലണ്ടനിലെ ആശുപത്രിയിൽ നിന്ന് ചികിത്സ നിഷേധിക്കപ്പെട്ട സ്ത്രീ ഒടുവിൽ വീട്ടിൽ മാസം തികയാതെ പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തു. ഇവർക്ക് തങ്ങളുടെ മരിച്ച കുഞ്ഞിന്റെ ശരീരം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കേണ്ടി വന്നു എന്ന ഹൃദയഭേദകമായ വാർത്തയാണ് പുറത്തുവരുന്നത്. യുവതിയെയും പങ്കാളിയെയും ഇറക്കിവിട്ട ലെവിഷാമിലെ യൂണിവേഴ്സിറ്റി ആശുപത്രി സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രസവത്തിന് ശേഷം കുഞ്ഞിന്റെ ശരീരഭാഗങ്ങളുമായി വീണ്ടും ആശുപത്രിയിലെത്തി. തങ്ങളുടെ കുഞ്ഞിന്റെ മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്നാണ് അപ്പോൾ ആശുപത്രിയിലെ ജീവനക്കാർ പറഞ്ഞതെന്നാണ് ലോറ ബ്രോഡിയും ലോറൻസ് വൈറ്റും പറയുന്നത്. ഇതോടെ ഇവർ വീട്ടിലേക്ക് മടങ്ങി. "ഞാൻ എന്റെ കുഞ്ഞിന്റെ അവശിഷ്ടങ്ങൾ അടങ്ങിയ ഒരു ടപ്പർവെയർ ബോക്സ് ഹോസ്പിറ്റലിൽ നിന്ന് ഒരു ടാക്സിയിൽ എടുത്തു. ഞങ്ങളുടെ ഫ്രിഡ്ജിൽ കുറച്ച് സ്ഥലം വൃത്തിയാക്കി ബോക്സ് അവിടെ വെച്ചു," വൈറ്റ് ബിബിസിയോട് പറഞ്ഞു. ദമ്പതികൾ 999 എന്ന നമ്പറിൽ ഡയൽ ചെയ്‌തെങ്കിലും അടിയന്തരമല്ലെന്ന് കണ്ട് ഇവർ തഴയപ്പെട്ടുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ആശുപത്രിയിലെത്തിയ ഇവരോട് 20 മുതൽ 30 മിനുട്ട് വരെ പുറത്ത് കാത്തിരിക്കാൻ ആവശ്യപ്പെട്ടു. കുഞ്ഞിന്റെ മൃതഭാഗങ്ങളോട് ചവറ്റുകുട്ടയിലെന്ന പോലെയാണ് അവർ പെരുമാറിയത്. ആരും തങ്ങളുടെ കുഞ്ഞിന്റെ അവശിഷ്ടങ്ങളോട് അങ്ങനെ പെരുമാറുന്നത് സഹിക്കില്ല, ആ ദമ്പതികൾ പറഞ്ഞു.
“അവശിഷ്ടങ്ങൾ മോർച്ചറിയിലേക്ക് കൊണ്ടുപോകാൻ മതിയായ രേഖകൾ ഞങ്ങളുടെ പക്കലില്ലെന്നാണ് അവർ പറഞ്ഞത്. വീട്ടിൽ പ്രസവിച്ച ഒരാൾ പെട്ടെന്ന് രേഖകൾ തയ്യാറാക്കി വെക്കുമെന്ന് അവർ ചിന്തിക്കുന്നത് ഞങ്ങൾക്ക് അസാധാരണമായി തോന്നി”അവർ കൂട്ടിച്ചേർത്തു.
ഗർഭം അലസലുകളെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി കണ്ടതിന് ശേഷമാണ് തന്റെ അനുഭവത്തെക്കുറിച്ച് സംസാരിക്കാൻ തീരുമാനിച്ചതെന്ന് 39 കാരിയായ യുവതി പറഞ്ഞു. “ലോകത്തിന്റെ വളരെ വിദൂര ഭാഗങ്ങളിലുള്ള ആളുകൾക്ക് മാത്രമല്ല, 2022 ൽ ലണ്ടനിൽ ഈ അനുഭവങ്ങൾ നടക്കുന്നുണ്ടെന്ന് ആളുകൾ അറിയണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ബ്രോഡി പറഞ്ഞു.