
ദുബൈ: സംഘർഷ കാലത്തെ ഭക്ഷ്യ സുരക്ഷയുറപ്പാക്കാൻ ലുലു ഗൾഫിലെത്തിച്ചത് 9000 മെട്രിക് ടണ്ണോളം ഭക്ഷ്യ സാധനങ്ങൾ. കാർഗോ - യാത്രാ വിമാനങ്ങളിലും കപ്പലുകളിലുമായി മുപ്പതിലേറെ സർവ്വീസുകളിലൂടെയാണ് ഈ ദിവസങ്ങളിൽ ചരക്കെത്തിയത്. ഭൂരിഭാഗവും യുഎഇയിലേക്ക് തന്നെ. 6,000 ടണ്ണിലേറെ ഭക്ഷ്യോത്പന്നങ്ങളാണ് ലുലു യുഎഇയിലേക്ക് മാത്രം എത്തിച്ചത്. എത്തിഹാദ് എയർവേസിന്റെ പ്രത്യേക കാർഗോ വിമാനങ്ങളിലായി ഇന്ത്യ, ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, കെനിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പഴം പച്ചക്കറി, ഇറച്ചി ഉൾപ്പടെ യുഎഇയിൽ എത്തിച്ചു. ഇതിനായി 20 ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കിയിരുന്നു. പെരുന്നാളും കൂടി മുന്നിൽക്കണ്ട് മുംബെയിൽ നിന്ന് യുഎഇയിലേക്ക് കപ്പലുകളിലും ഭക്ഷ്യോത്പന്നങ്ങൾ എത്തിച്ചു. അരി, പഴം പച്ചക്കറി, ഇറച്ചി, മുട്ട എല്ലാമെത്തി. അടിയന്തരമായി നാട്ടിലെത്തേണ്ടവർക്കായി സർവ്വീസ് നടത്തിയ പ്രത്യേക വിമാനങ്ങളുടെ മടക്കയാത്രയിലും ഉൽപ്പങ്ങളെത്തിച്ചു.
സൗദി അറേബ്യ, ബഹറൈൻ, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങൾ എത്തി. ലുലുവിന്റെ തന്നെ കീഴിലുള്ള സംഭരണ - കയറ്റുമതി കേന്ദ്രങ്ങൾ ഇതിനായി രാപ്പകൽ പ്രവർത്തിച്ചു. 40 ലേറെ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളാണ് ഗൾഫിലെത്തിയത്. പെരുന്നാളിന് ഭക്ഷ്യോത്പന്നങ്ങളുടെ കൃത്യമായ ലഭ്യതയും വിലസ്ഥിരതയും ലുലു ഉറപ്പാക്കിയിട്ടുണ്ടെന്ന് ചെയർമാൻ എം എ യൂസഫലി വ്യക്തമാക്കി. സർവ്വീസുകൾ വരും ദിവസങ്ങളിലും തുടരും. കൂടുതൽ രാജ്യങ്ങളിൽ നിന്ന് ഭക്ഷ്യോത്പന്നങ്ങൾ എത്തിക്കും. ഇന്ത്യയിലെ ഉൾപ്പെടെ കാർഷിക മേഖലയ്ക്കും കാർഷിക കയറ്റുമതി രംഗത്തിനും തൊഴിലാളികൾക്കും ആശ്വാസമാണ് ഇത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam