
ന്യൂയോർക്ക്: പ്രശസ്ത ബ്രിട്ടീഷ് - ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ ന്യൂയോർക്കിലെ പ്രഭാഷണ വേദിയിൽ കുത്തിക്കൊല്ലാൻ ശ്രമിച്ച അക്രമി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതി 27 കാരനായ യുഎസ് ലെബനീസ് പൗരൻ ഹാദി മതറിനുള്ള ശിക്ഷ അമേരിക്കൻ പ്രാദേശിക കോടതി ഏപ്രിലിൽ വിധിക്കും. മുപ്പത് വർഷം എങ്കിലും തടവ് ശിക്ഷയ്ക്ക് ആണ് സാധ്യത.
2022 ഓഗസ്റ്റിലെ ആക്രമണത്തിൽ സൽമാൻ റുഷ്ദിയുടെ കാഴ്ച ഭാഗികമായി നഷ്ടമായിരുന്നു. 15 തവണയാണ് അക്രമി റുഷ്ദിക്ക് മേൽ കത്തി കുത്തിയിറക്കിയത്. സ്റ്റേജിലുണ്ടായിരുന്ന അഭിമുഖക്കാരനായ ഹെൻറി റീസിനും പരിക്കേറ്റിരുന്നു. മരണത്തിൽ നിന്ന് താൻ അത്ഭുതകരമായി രക്ഷപ്പെട്ട അനുഭവം പിന്നീട് റുഷ്ദി 'നൈഫ്' എന്ന പുസ്തകത്തിലൂടെ വിവരിച്ചിരുന്നു. റുഷ്ദിയുടെ വിവാദ നോവൽ ദി സാത്താനിക് വേഴ്‌സസ് പ്രസിദ്ധീകരിച്ച് 35 വർഷങ്ങൾക്ക് ശേഷമായിരുന്നു ആക്രമണം.
അതേസമയം ഇക്കഴിഞ്ഞ നവംബറിൽ സൽമാൻ റുഷ്ദിയുടെ 'സാത്താന്‍റെ വചനങ്ങൾ' എന്ന നോവലിന് ഇന്ത്യയിലുണ്ടായിരുന്ന വിലക്ക് നീക്കിയിരുന്നു. രാജീവ് ഗാന്ധി സർക്കാരിന്‍റെ കാലത്ത് 1988 ൽ ഏർപ്പെടുത്തിയ നിരോധനം 36 വർഷത്തിന് ശേഷമാണ് ഇല്ലാതായത്. നിരോധനത്തെ ചോദ്യം ചെയ്ത് സന്ദീപൻ ഖാൻ എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് നവംബർ 8 ന് ദില്ലി ഹൈക്കോടതി ഉത്തരവിറക്കിയത്. പുസ്തകത്തിൽ മതനിന്ദയുണ്ടെന്ന് ആരോപണവും പ്രതിഷേധവും ഉയർന്നതോടെയാണ് 1988 ൽ ക്രമസമാധാന കാരണങ്ങൾ ചൂണ്ടിക്കാട്ടി 'ദ സാത്താനിക് വേഴ്‌സസ്' എന്ന പുസ്തകത്തിന്‍റെ ഇറക്കുമതി കേന്ദ്രം നിരോധിച്ചത്. 1988 ഒക്‌ടോബർ 5 ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഈ വിജ്ഞാപനത്തിന്‍റെ പേരിൽ ഇപ്പോഴും പുസ്തകം ഇറക്കുമതി ചെയ്യാൻ കഴിയുന്നില്ലെന്ന് ഹർജിക്കാരനായ സന്ദീപൻ ഖാൻ കോടതിയിൽ വാദിച്ചു. എന്നാൽ ഈ വിജ്ഞാപനം ഏതെങ്കിലും ഔദ്യോഗിക വെബ്‌സൈറ്റിലോ ബന്ധപ്പെട്ട അധികൃതരുടെ കയ്യിലോ ഇല്ല. 2019 ലാണ് പുസ്തകത്തിന്‍റെ നിരോധനത്തിനെതിരെ സന്ദീപൻ ഖാൻ ഹർജി സമർപ്പിച്ചത്. എന്നാൽ ഇതുവരെ വിജ്ഞാപനത്തിന്‍റെ പകർപ്പ് ഹാജരാക്കാൻ അധികൃതർക്കായില്ല. ഈ സാഹചര്യത്തിൽ അത്തരമൊരു വിജ്ഞാപനം ഇപ്പോൾ നിലവിലില്ലെന്ന് അനുമാനിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് കോടതി വ്യക്തമാക്കി. നിരോധന വിജ്ഞാപനത്തിന് പുറമേ, 1988 ൽ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മറ്റ് അനുബന്ധ നിർദ്ദേശങ്ങളും റദ്ദാക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. പുസ്തകം പ്രസാധകരിൽ നിന്നോ അന്താരാഷ്ട്ര ഇ - കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ നിന്നോ ഇറക്കുമതി ചെയ്യാൻ കഴിയുന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം