
വാഷിംഗ്ടണ്‍: സ്കൂള്‍ ബസ് കാത്ത് നിന്ന സഹപാഠിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം ചെറുത്ത് വിദ്യാര്‍ത്ഥികള്‍. സ്കൂള്‍ വിദ്യാര്‍ത്ഥിയെ ബസില്‍ നിന്ന് തട്ടിയെടുക്കുന്നത് വളരെ എളുപ്പമാണെന്ന ധാരണയിലാണ് 30 കാരന്‍ തട്ടിക്കൊണ്ട് പോകല്‍ പദ്ധതിയിട്ടത്. എന്നാല്‍ കട്ടയ്ക്ക് ചെറുത്ത് നില്‍ക്കുന്ന ഒരു സംഘം കുട്ടികളുടെ ഇടയില്‍ നിന്നാണ് ഒരു വിദ്യാര്‍ത്ഥിയെ തട്ടിയെടുക്കേണ്ടി വരികയെന്ന് യുവാവ് സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ല. വാഷിംഗ്ടണില്‍ നിന്ന് 20 മൈല്‍ അകലെയുള്ള മേരിലാന്‍ഡില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ഗെയ്തേഴ്സബര്‍ഗിലെ സ്കൂളിലേക്ക് കുട്ടികള്‍ ബസ് കാത്ത് നില്‍ക്കുന്ന ഇടത്ത് നിന്നാണ് ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോകാനാണ് 30കാരനായ ജമാല്‍ ജര്‍മനി ശ്രമിച്ചത്. രാവിലെ 7.20ഓടെ ബസ് കയറാന്‍ നിന്ന കുട്ടികളിലൊരാളെ ഇയാള്‍ പിടിച്ച് വലിച്ച് സമീപത്തെ അപ്പാര്‍ട്ട് മെന്‍റിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ബസ് സ്റ്റോപ്പിലുണ്ടായിരുന്ന മറ്റ് കുട്ടികള്‍ അക്രമിയെ കണ്ട് ഭയന്ന് ഓടാതെ ശക്തമായി ചെറുത്ത് നില്‍ക്കുകയായിരുന്നു. അക്രമിയുടെ കയ്യില്‍ നിന്ന് സഹപാഠിയുടെ പിടി വിടീക്കാതെ കുട്ടികള്‍ ചെറുത്ത് നില്‍പ് അവസാനിപ്പിച്ചില്ല.
കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള പ്രകോപനം എന്താണെന്ന് വ്യക്തമല്ല. കുട്ടികള്‍ ഒന്നിച്ച് നിന്നതോടെ അക്രമി ബസ് സ്റ്റോപ്പില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സ്കൂള്‍ ബസ് വന്നതോടെ കുട്ടികള്‍ വിവരം സ്കൂള്‍ അധികൃതരോട് പറയുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ അറിയിച്ചതിന് പിന്നാലെ പൊലീസ് സംഭവ സ്ഥലത്ത് എത്തിച്ചു. കുട്ടികള്‍ വിശദമാക്കിയതിന്‍റെ അടിസ്ഥാനത്തിലും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയും അക്രമിയെ പൊലീസ് ഉടന്‍ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam