- Home
- News
- International News
- പ്രതിഷേധം, എതിര്‍പ്രതിഷേധം, ബോംബേറ്; ന്യൂയോര്‍ക്ക് മേയര്‍ മംദാനിയുടെ വീട്ടുപടിക്കല്‍ നടന്നതെന്ത്?
പ്രതിഷേധം, എതിര്‍പ്രതിഷേധം, ബോംബേറ്; ന്യൂയോര്‍ക്ക് മേയര്‍ മംദാനിയുടെ വീട്ടുപടിക്കല്‍ നടന്നതെന്ത്?
പ്രസിഡന്റ് ട്രംപിനെ പിന്താങ്ങുന്ന വലതുപക്ഷത്തിന്റെ കണ്ണിലെ കരടാണ് ന്യൂയോര്‍ക്കിലെ പുതിയ മേയര്‍ സൊഹ്‌റാന്‍ മംദാനി. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്കു മുന്നില്‍ ബോംബേറും സംഘര്‍ഷവും നടന്നു. എന്താണ് ശരിക്കും അവിടെ സംഭവിച്ചത്?

ന്യൂയോര്‍ക്ക് സിറ്റി മേയറുടെ ഔദ്യോഗിക വസതിയാണ് ഗ്രേസി മാന്‍ഷന്‍. ഇതിനു ചുറ്റുമുള്ളത് ശാന്തമായ തെരുവുകള്‍. സൊഹ്‌റാന്‍ മംദാനി മേയറായതിനുശേഷം ഇത് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച ഇവിടെ പ്രക്ഷുബ്ധ രംഗങ്ങളാണ് അരങ്ങേറിയത്. ഇസ്‌ലാം വിരുദ്ധ പ്രതിഷേധം, അതിനെതിരായ പ്രതിഷേധം, അതിനിടെ നാടന്‍ ബോംബേറ്, പെപ്പര്‍ സ്‌പ്രേ പ്രയോഗം. രണ്ടര മണിക്കൂര്‍ ഈ പ്രദേശം സംഘര്‍ഷഭരിതമായിരുന്നു.
ട്രംപിന്റെ അനുയായിയും ഇന്‍ഫ്‌ലുവന്‍സറുമായ ജേക്ക് ലാങിന്റെ നേതൃത്വത്തിലാണ് മംദാനിയുടെ വസതിക്കു മുന്നില്‍ ഇസ്‌ലാം വിരുദ്ധ പ്രക്ഷോഭം നടന്നത്. ട്രംപ് അനുയായികള്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തില്‍ പങ്കാളിയായ ജേക്ക് ലാങ് ഒരു സംഘം അനുയായികളുമൊത്താണ് മംദാനിയുടെ വീടിന് മുന്നില്‍ ഒത്തുകൂടിയത്. ഒരു ആടുമായാണ് ജേക്ക് പ്രക്ഷോഭത്തിന് എത്തിയത്.
ഇതിനെ തുടര്‍ന്ന്, ഇവരെ പ്രതിരോധിക്കാനായി വലിയൊരു വിഭാഗം ആളുകള്‍ അവിടെയെത്തി. അവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇരുവിഭാഗവും തമ്മില്‍ ചീത്തവിളിയും മുദ്രാവാക്യം വിളികളുമുണ്ടായി. ഇരു ഗ്രൂപ്പുകള്‍ക്കുമിടയില്‍ സംഘര്‍ഷം വളര്‍ന്നതിനിടെ, ലാങ്ങിനൊപ്പമുണ്ടായിരുന്ന ഒരു പ്രതിഷേധക്കാരന്‍ എതിര്‍വിഭാഗത്തിന് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു.
തൊട്ടുപിന്നാലെയാണ്, മറുവിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ കയ്യിലുണ്ടായിരുന്ന തീപിടിപ്പിക്കുന്ന സ്‌ഫോടകവസ്തു കത്തിച്ച് എറിഞ്ഞത്. ഉടന്‍ തന്നെ 'ബോംബ്' എന്ന നിലവിളികളുയര്‍ന്നു. ആളുകള്‍ പരിഭ്രാന്തരായി ഓടി. ആളുകള്‍ പോലീസ് ബാരിക്കേഡുകള്‍ക്ക് നേരെ ഇരച്ചുകയറിയതോടെ ഉന്തും തള്ളുമുണ്ടായി. ഇതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഒരാളെ ബലമായി കീഴ്പ്പെടുത്തി നിലത്തിട്ടു. ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കാന്‍ ശ്രമിച്ചതിന് എമിര്‍ ബാലത്ത്, ഇബ്രാഹിം കായുമി എന്നിവരെ പൊലീസ് പിടികൂടി.
ഗ്രേസി മാന്‍ഷന് മുന്നില്‍ സ്‌ഫോടകവസ്തു കിടപ്പുണ്ടെന്ന വാര്‍ത്ത പടര്‍ന്നതോടെ ആള്‍ക്കൂട്ടം പരിഭ്രാന്തരായി. ആളുകള്‍ മുട്ടകളും വെള്ളക്കുപ്പികളും ഹോട്ട് ഡോഗുകളും പരസ്പരം എറിഞ്ഞു. കയ്യാങ്കളിയും ആക്രോശങ്ങളും നിറഞ്ഞു. 'ഇത്തരമൊന്ന് ഇവിടെ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല,' ഗ്രേസി മാന്‍ഷന് തൊട്ടടുത്ത തെരുവില്‍ താമസിക്കുന്ന 29-കാരനായ ബ്രയാന്‍ തോമസ് പറഞ്ഞു.
ശനിയാഴ്ചത്തെ സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണ പുരോഗതി അറിയിക്കാന്‍ ഇന്നലെ മേയര്‍ മംദാനി നേരിട്ട് പുറത്തെത്തി. പോലീസ് കമ്മീഷണര്‍ ജെസീക്ക ടിഷിനൊപ്പമാണ് അദ്ദേഹം എത്തിയത്.
വീടിന് പുറത്ത് ഒത്തുകൂടിയ തീവ്ര വലതുപക്ഷ, ഇസ്ലാം വിരുദ്ധ പ്രതിഷേധം അങ്ങേയറ്റം അപലപനീയമാണ് എന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്, ആ വലതുപക്ഷ പ്രതിഷേധത്തിന് എതിരായി നടന്ന അക്രമങ്ങളെ അദ്ദേഹം കടുത്ത ഭാഷയില്‍ അപലപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

