ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ ചർച്ച മോസ്കോയിൽ തുടങ്ങി

By Web TeamFirst Published Sep 10, 2020, 9:18 PM IST
Highlights

ഇന്ത്യ ചൈന അതിർത്തിയിലെ സംഘർഷസ്ഥിതി മാറ്റമില്ലാതെ തുടരുമ്പോഴാണ് മോസ്കോവിലെ നിർണ്ണായക ചർച്ചകൾ. ഉച്ചയ്ക്ക് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പാകിസ്ഥാൻറെയും മന്ത്രിമാർ പങ്കെടുത്തു. 

മോസ്കോ: ഇന്ത്യ ചൈന വിദേശകാര്യമന്ത്രിമാരുടെ നിർണ്ണായക ചർച്ച മോസ്കോവിൽ തുടങ്ങി. റഷ്യ, ഇന്ത്യ, ചൈന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനു ശേഷമാണ് മോസ്കോവിൽ ഇരു രാജ്യങഅങൾക്കുമിടയിലെ ചർച്ച തുടങ്ങിയത്. അതിർത്തിയിൽ ചൈന ഉടൻ പിൻമാറ്റത്തിന് തയ്യാറാവണമെന്ന് ഇന്ത്യ ആവശ്യപ്പെടും. പാകിസ്ഥാൻ വിദേശകാര്യമന്ത്രിയെ കണ്ട ശേഷമാണ് ചൈനീസ് വിദേശകാര്യമന്ത്രി ചർച്ചയ്ക്ക് എത്തിയത്.

ഇന്ത്യ ചൈന അതിർത്തിയിലെ സംഘർഷസ്ഥിതി മാറ്റമില്ലാതെ തുടരുമ്പോഴാണ് മോസ്കോവിലെ നിർണ്ണായക ചർച്ചകൾ. ഉച്ചയ്ക്ക് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പാകിസ്ഥാൻറെയും മന്ത്രിമാർ പങ്കെടുത്തു. ഉച്ചയ്ക്ക് റഷ്യ മുൻകൈയ്യെടുത്ത് ഇന്ത്യ റഷ്യ ചൈന സംയുക്ത യോഗം നടത്തി. അതിർത്തി തർക്കം തീർക്കാൻ റഷ്യ കാണിക്കുന്ന താല്പര്യത്തിൻറെ കൂടി സൂചനയായി ഈ യോഗം. 

നിശ്ചയിച്ചതിലും വൈകിയാണ് ഇന്ത്യ ചൈന ചർച്ച തുടങ്ങിയത്. എസ് ജയശങ്കറുമായുള്ള ചർച്ചയ്ക്ക് തൊട്ടു മുമ്പ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി കണ്ടിരുന്നു. അതിർത്തിയിൽ ഇന്ത്യ സേനയെ വിന്യസിച്ച മലനിരകളിലേക്ക് കയറാൻ കഴിഞ്ഞ ദിവസം ചൈനീസ് സേന ശ്രമിച്ചു എന്ന റിപ്പോർട്ടുകളുണ്ട്. മുള്ളുവേലി കെട്ടി പോസ്റ്റുകൾക്ക് അതിര് നിശ്ചയിച്ച ഇന്ത്യ ചൈനീസ് സേനയുടെ കടന്നു കയറ്റ നീക്കം നിരന്തരം ചെറുക്കുകയാണ്. 

സമ്പൂർണ്ണ പിൻമാറ്റം എന്നതാണ് ഇന്ത്യയുടെ നിർ്ദേശം. ഇതിന് സമയപരിധി നിശ്ചയിക്കണം എന്നും ആവശ്യപ്പെടുന്നു.   ബ്രിഗേഡ് കമാൻഡർ തല  കൂടിക്കാഴ്ച ഇന്നും അതിർത്തിയിൽ തുടർന്നിരുന്നു. ഷാങ്ഹായി സഹകരണ സമ്മേളനത്തിനിടെ പാകിസ്ഥാൻ വിദേശകാര്യമന്ത്രിയെ അഭിവാദ്യം ചെയ്യുന്നത് എസ് ജയശങ്കർ ഒഴിവാക്കി. കശ്മീർ നേരിട്ടു പരാമർശിക്കാത്ത പാകിസ്ഥാൻ  പരോക്ഷമായി ഇക്കാര്യം സൂചിപ്പിച്ചു. എന്തായാലും മോസ്കോവിൽ എന്തുനടക്കും എന്ന് ലോകവും ഉറ്റുനോക്കുകയാണ്. 

click me!