പാക് അധീന കാശ്മീരും അക്സായ് ചിന്നും ഇന്ത്യയുടെ ഭാഗമായി കാണിച്ച ഭൂപടം അമേരിക്കൻ ട്രേഡ് റെപ്രസെന്‍റേറ്റീവ് ഓഫീസ് പിൻവലിച്ചു. ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ച പോസ്റ്റിലാണ് ഈ ഭൂപടം ഉൾപ്പെടുത്തിയിരുന്നത്. 

വാഷിംഗ്ടൺ: പാക് അധീന കാശ്മീരും അക്സായ് ചിന്നും ഇന്ത്യയുടെ ഭാഗമായി കാണിച്ചുകൊണ്ടുള്ള ഭൂപടം അമേരിക്കൻ ട്രേഡ് റെപ്രസെന്‍റേറ്റീവ് ഓഫീസ് നീക്കം ചെയ്തു. കഴിഞ്ഞ ആഴ്ച ഇന്ത്യയുമായി ഒപ്പിട്ട പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് ഈ ഭൂപടം ഉൾപ്പെടുത്തിയിരുന്നത്. ദശാബ്‍ദങ്ങളായി തുടരുന്ന വാഷിംഗ്ടണിന്‍റെ നയതന്ത്ര നിലപാടുകളിൽ നിന്നുള്ള വലിയൊരു മാറ്റമായാണ് ഈ ഭൂപടം ആദ്യം വിലയിരുത്തപ്പെട്ടത്. സാധാരണയായി അമേരിക്കൻ ഭൂപടങ്ങളിൽ പാക് അധീന കാശ്മീരിനെ പ്രത്യേകമായാണ് അടയാളപ്പെടുത്താറുള്ളത്. എന്നാൽ ഇത്തവണ തർക്കപ്രദേശങ്ങളെല്ലാം ഇന്ത്യയുടെ അവിഭാജ്യ ഘടകമായി കാണിച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

ഈ നീക്കം ബോധപൂർവ്വമാണോ അതോ അബദ്ധമാണോ എന്ന സംശയം നിലനിൽക്കെയാണ്, യുഎസ് ട്രേഡ് റെപ്രസെന്‍റേറ്റീവ് ഓഫീസ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്ന് ആ പോസ്റ്റ് പൂർണ്ണമായും നീക്കം ചെയ്തത്. ചൈന അവകാശവാദം ഉന്നയിക്കുന്ന ലഡാക്കിലെ അക്സായ് ചിൻ പ്രദേശം ഇന്ത്യയുടെ ഭാഗമായാണ് മാപ്പിൽ കാണിച്ചിരുന്നത്. ഇത് ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധങ്ങൾക്ക് കാരണമായേക്കാം എന്ന വിലയിരുത്തലുണ്ട്.

ഭൂപട വിവാദം നിലനിൽക്കുമ്പോഴും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന 50 ശതമാനം നികുതി 18 ശതമാനമായി കുറച്ചു. ഏഷ്യൻ രാജ്യങ്ങളിൽ വെച്ച് അമേരിക്ക നൽകുന്ന ഏറ്റവും കുറഞ്ഞ നികുതി നിരക്കാണിത്. ജമ്മു കാശ്മീർ, അരുണാചൽ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതിനെതിരെ ഇന്ത്യ നേരത്തെ പലതവണ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പുതിയ ഭൂപടം പിൻവലിച്ചതിലൂടെ അമേരിക്ക പഴയ നിലപാടിലേക്ക് തന്നെ മടങ്ങിയോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.