
രണ്ട് സൈനിക ക്യാംപുകളിലായി പാകിസ്താന്‍റെ (Pakistan) 100 ല്‍ അധികം സൈനികരെ കൊന്നെന്ന അവകാശ വാദവുമായി തീവ്രവാദ സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (Baloch Liberation Army) . ഫെബ്രുവരി 3 ന് പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഈ അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. പാഞ്ചഗൂര്‍, നുഷ്കി മേഖലയിലെ പാക് സൈനിക ക്യാംപുകള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി വിശദമാക്കുന്നു. സൈനിക ക്യാംപുകളുടെ വലിയൊരും ഭാഗവും പൂര്‍ണമായി നശിപ്പിച്ചതായും ക്യാംപിലെ സേനയ്ക്ക് സഹായവുമായി എത്തിയ പാക് സൈന്യത്തിന് ക്യാംപുകളിലെ നിര്‍ണായക മേഖലയിലെത്താന്‍ സാധിച്ചിട്ടില്ലെന്നും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി അവകാശവാദം ഉന്നയിക്കുന്നുണ്ട്.
വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പാകിസ്താന്‍ മാധ്യമങ്ങളെ വിലക്കിയിരിക്കുകയാണെന്നും ടെലികമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കുകള്‍ വിചേഛേദിച്ചിരിക്കുകയാണെന്നും കൂടി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി വിശദമാക്കുന്നു. തങ്ങളെ ആക്രമിച്ചതായുള്ള പാക് സേനയുടെ വാദം തെറ്റാണെന്നും പത്രക്കുറിപ്പ് വിശദമാക്കുന്നു. നേരത്തെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പാക് സേനയ്ക്ക് നേരെ ആക്രമണം ഉണ്ടായതായും നാല് തീവ്രവാദികളും ഒരു സൈനികനും കൊല്ലുപ്പെട്ടതായും പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. ആക്രമണത്തെ ചെറുത്തുവെന്നും തീവ്രവാദികള്‍ക്ക് സാരമായ ജിവഹാനി സംഭവിച്ചുവെന്നുമായിരുന്നു പാകിസ്താന്‍ വിശദമാക്കിയത്. ഇതിന് നേര്‍ വിപരീതമായാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ പ്രസ്താവന.
പാകിസ്താന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാൻ. ഇറാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീരാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബലൂചിസ്ഥാൻ ഭൂപ്രദേശത്തിന്റെ കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെട്ടതാണ് പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യ. പാകിസ്താനിലെ നാലു പ്രവിശ്യകളിൽ ഏറ്റവും വലുതാണ് ബലൂചിസ്ഥാൻ. മൊത്തം ഭൂവിസ്തൃതിയുടെ 44 ശതമാനവും ബലൂചിസ്ഥാൻ ആണെങ്കിലും മിക്കവാറും വിജനമായ പ്രദേശങ്ങളാണിവിടെ. പാക് ജനസംഖ്യയുടെ 5% മാത്രമാണ് ഈ പ്രവിശ്യയിൽ വസിക്കുന്നത്.
കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഇവിടെ പല വിഘടനവാദ ഗ്രൂപ്പുകളും സജീവമാണ്. അവയിൽ ഏറ്റവും ശക്തമായ സംഘടനയാണ് ബലൂച് ലിബറേഷൻ ആർമി.ആറായിരം പേരടങ്ങുന്ന ഒരു സായുധ സൈന്യമുണ്ട് ഈ ആർമിക്ക്. 2000 മുതൽ പാകിസ്ഥാന്റെ മണ്ണിൽ നിരന്തരം വിഘടനവാദത്തിന്റെ വിത്തുകൾ പാകുന്നത് ഈ നിരോധിത സംഘടനയാണ്. പാകിസ്ഥാൻ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങൾ ആഗോള തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട് ബലൂച് ലിബറേഷൻ ആർമിയെ. നിരന്തരം പാക് സേനയ്ക്കെതിരെ മോർട്ടാറുകൾ തൊടുത്തുവിടുന്നതാണ് ഇവരുടെ ആക്രമണരീതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam