
ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാൻസിനും ഭാര്യയും യുഎസ് സെക്കൻഡ് ലേഡിയുമായ ഉഷ വാൻസിനും നാലാമത്തെ കുഞ്ഞ് പിറന്നതിൽ അഭിനന്ദനം അറിയിക്കാനാണ് മോദി വിളിച്ചത്. ഔദ്യോഗിക ചർച്ചകൾക്കപ്പുറം ഇരുനേതാക്കളും തമ്മിലുള്ള സൗഹൃദത്തിന്റെ ഭാഗമായിട്ടായിരുന്നു സംഭാഷണം. വാൻസ് ദമ്പതികൾക്ക് പിറന്നത് ആൺകുഞ്ഞാണ്. അലക് നീൽ വാൻസ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ഈ സന്തോഷത്തിൽ പങ്കുചേർന്ന പ്രധാനമന്ത്രി, വാൻസിനും കുടുംബത്തിനും ആശംസകൾ നേർന്നു.
അഭിനന്ദനം അറിയിക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ വിഷയങ്ങളും സംഭാഷണത്തിൽ ഇടംപിടിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായാണ് വിവരം. ആഗോള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മുന്നോട്ട് കൊണ്ടുപോകേണ്ടതിൻ്റെ പ്രാധാന്യവും ചർച്ചയായി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ ഇത്തരം ആശയവിനിമയങ്ങൾ നിർണായകമാണ്. നയതന്ത്രത്തിലെ പതിവ് ചർച്ചകൾക്കപ്പുറം, നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അടുപ്പം ഉഭയകക്ഷി ബന്ധങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും, ഈ ഫോൺ കോൾ അത്തരമൊരു നീക്കമായാണ് നയതന്ത്ര ലോകം നോക്കിക്കാണുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam