
ടൊറൻ്റോ: ഇന്ത്യൻ വംശജയായ യുവതിയുടെ കൊലപാതകത്തിൽ കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ. ടൊറൻ്റോ സ്വദേശിയായ അബ്ദുൾ ഗഫൂറിയെ (32) ആണ് കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നാലെ വിദേശരാജ്യത്തേക്ക് കടന്ന അബ്ദുൾ ഗഫൂറിയെ വിവിധ ഏജൻസികൾ സംയുക്തമായി നടത്തിയ നീക്കത്തിലാണ് രാജ്യത്തേക്ക് തിരികെ എത്തിച്ചതും അറസ്റ്റ് രേഖപ്പെടുത്തിയതും. ഏത് രാജ്യത്ത് നിന്നാണ് അബ്ദുൾ ഗഫൂറിയെ പിടികൂടിയതെന്ന് ടൊറൻ്റോ പൊലീസ് വ്യക്തമാക്കിയിട്ടില്ല.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ടൊറന്റോ എയർപോർട്ടിൽ വെച്ചാണ് അബ്ദുൾ ഗഫൂറിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ടു ശനിയാഴ്ച പ്രതി കോടതിയിൽ ഹാജരാകാനിരിക്കെയാണ് അറസ്റ്റുണ്ടായത്. കഴിഞ്ഞ വർഷം ഡിസംബർ 20നാണ് 30 വയസ്സുകാരിയായ ഹിമാൻഷി ഖുറാനയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സ്ട്രാച്ചൻ അവന്യൂവിനും വെല്ലിങ്ടൺ സ്ട്രീറ്റ് വെസ്റ്റിനും സമീപമുള്ള വീട്ടിൽ നിന്നാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. യുവതിയെ കാണാനില്ലെന്ന് കാട്ടിയുള്ള പരാതിയിൽ അന്വേഷണം നടക്കവെ ആണ് ഹിമാൻഷി ഖുറാനയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
യുവതിയുടെ മരണത്തിന് പിന്നിൽ പങ്കാളിയിൽ നിന്നുള്ള അതിക്രമമാണെന്ന് വിലയിരുത്തിയ പൊലീസ്, അബ്ദുൾ ഗഫൂറിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ഗഫൂറിയുമായി ഇൻ്റിമേറ്റ് പാർട്ണർ റിലേഷൻഷിപ്പിലായിരുന്നു ഹിമാൻഷി ഖുറാന. യുവതിയുടെ മരണത്തിൽ ടൊറൻ്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ദുഖം രേഖപ്പെടുത്തിയിരുന്നു. അതിയായ ദുഖമുണ്ടെന്നും ഞെട്ടലുണ്ടെന്നുമായിരുന്നു കോൺസുലേറ്റ് പ്രതികരിച്ചത്. യുവതിയുടെ കുടുംബവുമായി ബന്ധപ്പെട്ട് വരുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam