പതിനായിരക്കണക്കിന് ഒട്ടകങ്ങളെ വെടിവച്ചുകൊല്ലാന്‍ ഓസ്ട്രേലിയ; വേണ്ടത് ഒരേയൊരു അനുമതി!

By Web TeamFirst Published Jan 9, 2020, 1:21 PM IST
Highlights

കാട്ടുതീയുടെ പിന്നാലെ വരള്‍ച്ച നേരിടുന്ന മേഖലകളിലുള്ള വീടുകളിലേക്ക് വനപ്രദേശങ്ങളില്‍ നിന്ന് ഒട്ടകങ്ങള്‍ വന്‍തോതില്‍ എത്താന്‍ തുടങ്ങിയതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് ഓസ്ട്രേലിയയിലെ വനംവകുപ്പ് അധികൃതര്‍

സിഡ്നി(ഓസ്ട്രേലിയ): പടര്‍ന്നുപിടിച്ച കാട്ടുതീ അണയ്ക്കാന്‍ ആവശ്യമായ വെള്ളം കിട്ടാതായതോടെ പതിനായിരം ഒട്ടകങ്ങളെ വെടിവച്ചു കൊല്ലാനുള്ള തീരുമാനവുമായി ഓസ്ട്രേലിയ. 2019 സെപ്തംബറില്‍ ആരംഭിച്ച കാട്ടുതീ ഓസ്ട്രേലിയയില്‍ ഭീകര നാശനഷ്ടമാണ് വിതച്ചത്. കാടുകളില്‍ കുടിവെള്ളം കിട്ടാതായതോടെ നിരവധി വന്യജീവികളാണ് മനുഷ്യവാസമുള്ള മേഖലയിലേക്ക് എത്താന്‍ തുടങ്ങിയതോടെയാണ് തീരുമാനം. 

കാട്ടുതീയുടെ പിന്നാലെ വരള്‍ച്ച നേരിടുന്ന മേഖലകളിലുള്ള വീടുകളിലേക്ക് വനപ്രദേശങ്ങളില്‍ നിന്ന് ഒട്ടകങ്ങള്‍ വന്‍തോതില്‍ എത്താന്‍ തുടങ്ങിയതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് ഓസ്ട്രേലിയയിലെ വനംവകുപ്പ് അധികൃതര്‍ മാധ്യമങ്ങളോട് വിശദമാക്കുന്നത്. ജനവാസ മേഖലകളിലെ ജല സംഭരണികള്‍ ഇവ കൂട്ടമായെത്തി കാലിയാക്കുന്നത് കാട്ടുതീ തടയാനുള്ള പ്രവര്‍ത്തനങ്ങളേയും വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. 

വീടുകളിലേക്ക് കയറി വരുന്ന ഒട്ടകങ്ങള്‍ ആളുകളെ ആക്രമിക്കുകയും എസി അടക്കമുള്ള ഉപകരണങ്ങള്‍ തകര്‍ത്ത് വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതും ന്യൂ സൗത്ത് വെയില്‍സ് മേഖലയില്‍ ഏറെ പരാതികള്‍ക്ക് കാരണമായിരുന്നു. വനമേഖലയിലെ ഒട്ടകങ്ങള്‍ക്ക് വേണ്ടിയുള്ള ഒട്ടകങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയുടെ കണക്കുകള്‍ പ്രകാരം ഇവയുടെ എണ്ണം നിയന്ത്രിച്ചില്ലെങ്കില്‍ ഓരോ ഒമ്പത് വര്‍ഷങ്ങളില്‍ ഇരട്ടിയായി വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍. പ്രത്യേക പരിശീലനം ലഭിച്ച ഷൂട്ടര്‍മാര്‍ ഹെലികോപ്റ്ററുകളില്‍ നിന്ന് ഒട്ടകങ്ങളെ വെടിവയ്ക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. 

നടപടികളിലേക്ക് കടക്കുന്നതിന് മുന്‍പ് മേഖലയിലെ ആദിവാസി സമൂഹത്തിന്‍റെ അനുമതിക്കായി കാത്തിക്കുകയാണ് വനംവകുപ്പ്. ഓസ്ട്രേലിയയിലെ നിരവധി ഇടങ്ങളില്‍ വെള്ളത്തിന് വേണ്ടി വനമേഖലയിലെ ഒട്ടകങ്ങള്‍ എത്തുന്നുണ്ട്. നാലുലക്ഷം കാറുകള്‍ പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന് തുല്യമായ കാര്‍ബണ്‍ എമിഷന്‍ പത്ത് ലക്ഷം ഒട്ടകങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. 

നിലവില്‍ ഓസ്ട്രേലിയയുടെ കാര്‍ബണ്‍ പുറംതള്ളലില്‍ ഇത്രകാലവും വനമേഖലയിലെ ഒട്ടകങ്ങളുടെ പങ്ക് കണക്കിലെടുത്തിരുന്നില്ല. കാര്‍ബണ്‍ പുറംതള്ളല്‍ തടയാനും ഒട്ടകങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് സഹായിക്കുമെന്നാണ് ഊര്‍ജ- പരിസ്ഥിതി വകുപ്പിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ വിവിധയിനത്തിലുള്ള ജീവികളുടെ സംരക്ഷണത്തിന് ഒരേയിനം ജീവികളെ കൂട്ടമായി കൊന്നൊടുക്കുന്നതിന് എതിരെ മൃഗസംരക്ഷകരുടെ പ്രതിഷേധം ഉയരുന്നുണ്ട്.  
 

click me!