
ഹവാന: രാജ്യത്തെ ഏറ്റവും വലിയ ഊർജ്ജ നിലയം പ്രവർത്തനം നിലച്ചതിന് പിന്നാലെ വീണ്ടും ഇരുട്ടിലായി ക്യൂബ. ഇന്ധന ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും പ്രതികൂല കാലാവസ്ഥയും നിമിത്തം വലിയ രീതിയിൽ ഇരുട്ടിലാവുന്നത് ഈ കമ്മ്യൂണിസ്റ്റ് ദ്വീപ് രാഷ്ട്രത്തിൽ പതിവ് കാഴ്ചയായിരിക്കുകയാണ്. മറ്റൻസാസിലെ അന്റോണിയോ ഗുട്ടെറസ് പവർ പ്ലാന്റാണ് വീണ്ടും പണിമുടക്കിയിട്ടുള്ളതെന്നാണ് ക്യൂബയുടെ ഊർജ്ജ ഖനി മന്ത്രി പ്രതികരിച്ചിട്ടുള്ളത്.
ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് പവർ പ്ലാന്റ് പ്രവർത്തനം നിലച്ചത്. ദ്വീപ് രാജ്യമായ ക്യൂബയിലെ വൈദ്യുതി നിർമ്മാണത്തിലെ ഏറിയ പങ്കും ഇവിടെയാണ് നടക്കുന്നത്. രാജ്യം പൂർണമായി ഇരുട്ടിലാവാതിരിക്കാനുള്ള പ്രയത്നത്തിലാണ് ക്യൂബൻ അധികൃതരുള്ളത്. രാജ്യ തലസ്ഥാനമായ ഹവാനയിൽ പോലും വിരലിൽ എണ്ണാവുന്ന ഇടങ്ങളിൽ മാത്രമായിരുന്നു പുലർച്ചെ ലൈറ്റുകൾ പ്രവർത്തിച്ചിരുന്നതെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ള വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 10 ദശലക്ഷം ആളുകളാണ് വൈദ്യുതിയില്ലാതെ രാജ്യത്ത് ബാധിച്ചിരിക്കുന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എത്ര ദിവസം വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അധികാരികൾ ഇനിയും വ്യക്തമായിട്ടില്ല, ഇലക്ട്രിക്കൽ സംവിധാനത്തിലുണ്ടായ തകരാറുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നതായാണ് അധികൃതർ വിശദമാക്കുന്നത്. ഇത് ആദ്യമായല്ല ക്യൂബ ഇരുട്ടിലാവുന്നത്. നേരത്തെ ഒക്ടോബർ മാസത്തിലും ഒന്നിലേറെ തവണ ക്യൂബയിലെ വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. ചുഴലിക്കാറ്റും ഇന്ധനക്ഷാമവും നവബറിൽ റാഫേൽ ചുഴലിക്കാറ്റും ഇത് മുൻപ് ക്യൂബയെ ഇരുട്ടിലാക്കിയിരുന്നു.
ക്യൂബയിലെ സുപ്രധാന ഊർജ്ജ പ്ലാന്റ് ഒക്ടോബറിലും പണിമുടക്കിയിരുന്നു. ഓഗസ്റ്റ് മാസത്തിൽ ആറ് ആണവ നിലയങ്ങൾ പണിമുടക്കിയതോടെ 14 മണിക്കൂറിലേറെ ക്യൂബയിൽ വൈദ്യുതി മുടങ്ങിയിരുന്നു. 1990 കളിലെ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ക്യൂബ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, ക്യൂബൻ സമ്പദ്‌വ്യവസ്ഥ 2023-ൽ രണ്ട് ശതമാനം ചുരുങ്ങുകയും പണപ്പെരുപ്പം 2023-ൽ 30 ശതമാനത്തിലെത്തുകയും ചെയ്തിരുന്നു. ഇതിനിടെ ഫെബ്രുവരിയിൽ ഇന്ധനവിലയിലും വലിയ രീതിയിലുള്ള വർധനവ് വന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം