
ടെൽ അവീവ്: ഇസ്രായേൽ രാഷ്ട്രീയത്തിൽ അപ്രതീക്ഷിത കുതിപ്പുമായി മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട്. വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും അദ്ദേഹത്തിന്റെ ലിക്കുഡ് പാർട്ടിക്കും ഏറ്റവും വലിയ ഭീഷണിയായി ഐസൻകോട്ടിന്റെ 'യാഷർ' പാർട്ടി മാറിയെന്നാണ് ഏറ്റവും പുതിയ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഒക്ടോബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിന്റെ പാർട്ടി ഐസൻകോട്ടിനെ ലക്ഷ്യമിട്ട് കടുത്ത പ്രചാരണം ആരംഭിച്ചതോടെ ഇസ്രായേൽ രാഷ്ട്രീയം ചൂടുപിടിക്കുകയാണ്.
ജൂൺ 8 ന് ലിക്കുഡ് പാർട്ടി തങ്ങളുടെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിൽ പങ്കുവെച്ച 11 സെക്കൻഡ് ദൈർഘ്യമുള്ള എഐ (AI) വീഡിയോ ഇസ്രായേലിൽ വലിയ ചർച്ചയായിട്ടുണ്ട്. “തിബിയില്ലാതെ ഗാഡിയില്ല” എന്ന തലക്കെട്ടോടെ പുറത്തുവിട്ട വീഡിയോയിൽ, പ്രമുഖ അറബ് നിയമസഭാംഗമായ അഹമ്മദ് തിബിയും ഗാഡി ഐസൻകോട്ടും പാർലമെന്റിന് മുന്നിൽ ഒരുമിച്ച് നിൽക്കുന്നതാണ് കാണിക്കുന്നത്. “അറബികളില്ലാതെ ഐസൻകോട്ടിന് ഒരു ഗവൺമെന്റ് രൂപീകരിക്കാൻ കഴിയില്ല” എന്ന് സ്ഥാപിക്കാനാണ് നെതന്യാഹുവും കൂട്ടരും ഇതിലൂടെ ശ്രമിക്കുന്നത്.
വർഷങ്ങളായി ലിക്കുഡ് പാർട്ടി പയറ്റുന്ന അറബ് വിരുദ്ധ വികാരം വീണ്ടും ആയുധമാക്കാനും, ഒപ്പം തങ്ങളുടെ പ്രധാന എതിരാളി മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റല്ല, മറിച്ച് ഐസൻകോട്ട് ആണെന്ന് പരസ്യമായി പ്രഖ്യാപിക്കാനുമാണ് നെതന്യാഹു ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഐസൻകോട്ടിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നാനൂറിലധികം വീഡിയോകൾ ലിക്കുഡ് പാർട്ടി തയാറാക്കി വെച്ചിട്ടുണ്ടെന്നാണ് വിവരം.
ഒരു വർഷം മുൻപ് രൂപീകരിക്കപ്പെട്ട, ഹീബ്രു ഭാഷയിൽ 'നേരുള്ളത്' എന്നർത്ഥമുള്ള 'യാഷർ' പാർട്ടിക്ക് തുടക്കത്തിൽ ഒറ്റയക്ക പിന്തുണ മാത്രമാണ് സർവേകളിൽ ലഭിച്ചിരുന്നത്. എന്നാൽ, നിലവിൽ പുറത്തുവന്ന 'ചാനൽ 12' സർവേ പ്രകാരം ഇസ്രായേൽ പാർലമെന്റായ നെസറ്റിൽ (Knesset) ഐസൻകോട്ടിന്റെ പാർട്ടി 21 സീറ്റുകൾ വരെ നേടിയേക്കാം. ഭരണകക്ഷിയായ ലിക്കുഡ് പാർട്ടിയുടെ പ്രവചിക്കപ്പെട്ട 23 സീറ്റുകൾക്ക് തൊട്ടുപിന്നിലാണിത്. മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റ്-യായ്ർ ലാപിഡ് സഖ്യത്തിന് 18 സീറ്റുകൾ മാത്രമാണ് പ്രവചിക്കുന്നത്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരാണ് കൂടുതൽ യോഗ്യൻ എന്ന ചോദ്യത്തിന് 38 ശതമാനം ആളുകൾ ഐസൻകോട്ടിനെ പിന്തുണച്ചപ്പോൾ 36 ശതമാനം പേർ മാത്രമാണ് നെതന്യാഹുവിനെ തുണച്ചത്.
നെതന്യാഹുവിന്റെ നേർവിപരീതം
വാക്ചാതുരി കൊണ്ടും രാഷ്ട്രീയ നാടകങ്ങൾ കൊണ്ടും പതിറ്റാണ്ടുകളായി ഇസ്രായേൽ ഭരിക്കുന്ന 76-കാരനായ നെതന്യാഹുവിന്റെ നേർവിപരീത മുഖമാണ് 66-കാരനായ ഗാഡി ഐസൻകോട്ടിന്റേത്. ശാന്തനും ഗൗരവക്കാരനുമായ അദ്ദേഹം സൈനിക ആസൂത്രണങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജെറുസലേമിലെ ഉന്നത വൃത്തങ്ങളിൽ വളർന്ന നെതന്യാഹുവിൽ നിന്ന് വ്യത്യസ്തമായി, മൊറോക്കൻ കുടിയേറ്റക്കാരുടെ മകനായി ജനിച്ച ഐസൻകോട്ട് സാധാരണ പശ്ചാത്തലത്തിൽ നിന്നും സൈന്യത്തിന്റെ തലപ്പത്തേക്ക് (IDF ചീഫ് ഓഫ് സ്റ്റാഫ്) കഠിനാധ്വാനത്തിലൂടെ ഉയർന്നുവന്ന വ്യക്തിയാണ്.
2016-ൽ ഫലസ്തീൻ അക്രമിയെ കൊലപ്പെടുത്തിയ ഇസ്രായേൽ സൈനികനെതിരെ നിയമനടപടി സ്വീകരിച്ചതിന്റെ പേരിൽ വലതുപക്ഷത്ത് നിന്ന് കടുത്ത സമ്മർദ്ദമുണ്ടായിട്ടും സൈനിക ധാർമ്മികത ഉയർത്തിപ്പിടിക്കാൻ അദ്ദേഹം കാണിച്ച ആർജ്ജവം ശ്രദ്ധേയമായിരുന്നു.
വ്യക്തിപരമായ നഷ്ടങ്ങളും രാഷ്ട്രീയ നിലപാടും
ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം രൂപീകരിച്ച അടിയന്തിര യുദ്ധ മന്ത്രിസഭയിൽ ഐസൻകോട്ട് അംഗമായിരുന്നു. എന്നാൽ ഗാസയിലെ ബന്ദികളെ മോചിപ്പിക്കുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടതിനെ അദ്ദേഹം ശക്തമായി വിമർശിച്ചു. കേവലം രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം യുദ്ധത്തിന് കൃത്യമായൊരു തന്ത്രമില്ലെന്ന് ചൂണ്ടിക്കാട്ടി 2024 ജൂണിൽ അദ്ദേഹം മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു.
ഈ യുദ്ധത്തിൽ ഐസൻകോട്ടിന് തന്റെ ഇളയ മകൻ ഗാലിനെയും രണ്ട് അനന്തരവന്മാരെയും നഷ്ടപ്പെട്ടിരുന്നു. മകന്റെ വിയോഗത്തിലും രാജ്യത്തെ മുൻനിർത്തി അദ്ദേഹം സംസാരിച്ചത് ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. ഇതേസമയം നെതന്യാഹുവിന്റെ മകൻ യായ്ര് സൈനിക സേവനത്തിൽ പങ്കെടുക്കാതെ മിയാമിയിൽ കഴിഞ്ഞത് ലിക്കുഡ് പാർട്ടിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.
വെല്ലുവിളികൾ ബാക്കി
പരമ്പരാഗതമായി ലിക്കുഡ് പാർട്ടിയെ പിന്തുണയ്ക്കുന്ന മിസ്രാഹി (നോർത്ത് ആഫ്രിക്കൻ/മിഡിൽ ഈസ്റ്റ്) ജൂതവിഭാഗത്തിൽ നിന്നുള്ള ആളായതിനാൽ ഐസൻകോട്ടിന് വലിയ വോട്ട് ബാങ്ക് അനുകൂലമാക്കാൻ കഴിഞ്ഞേക്കും. ഇസ്രായേലിൽ ഇതുവരെ ഒരു മിസ്രാഹി പ്രധാനമന്ത്രി ഉണ്ടായിട്ടില്ല എന്നതും അദ്ദേഹത്തിന് അനുകൂല ഘടകമാണ്.
എങ്കിലും, ആദ്യമായി ഒരു ദേശീയ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നയിക്കുന്ന ഐസൻകോട്ടിന് മുന്നിലെ പാത എളുപ്പമല്ല. ഭൂരിപക്ഷം തെളിയിക്കാനും വിവിധ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിച്ച് സഖ്യ സർക്കാർ രൂപീകരിക്കാനും അദ്ദേഹം കഠിനമായി ശ്രമിക്കേണ്ടിവരും. 1996 മുതൽ നെതന്യാഹുവിനെ നേരിട്ട പലരും അദ്ദേഹത്തെ അനുകരിക്കാനാണ് ശ്രമിച്ചതെങ്കിൽ, നെതന്യാഹുവിന്റെ ശൈലിക്ക് തികച്ചും വിപരീതമായ പ്രവർത്തനരീതിയിലൂടെ അദ്ദേഹത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന ആദ്യത്തെ നേതാവാണ് ഗാഡി ഐസൻകോട്ട് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam