
വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണവായുധങ്ങളുടെ പരീക്ഷണം സംബന്ധിച്ച് നൽകിയ ഉത്തരവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ്. ട്രംപിന്റെ ഉത്തരവിൽ അണുസ്‌ഫോടനങ്ങൾ ഉൾപ്പെടുന്നില്ലെന്നും, പകരം സിസ്റ്റം പരിശോധനകൾ മാത്രമാണ് നടത്തുകയെന്നും യുഎസ് വ്യക്തമാക്കി. ആണവായുധങ്ങൾ ടെസ്റ്റ് ചെയ്യുന്നതിനായി നിർദ്ദേശം നൽകിയതായി ട്രംപ് സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ അഭ്യൂഹങ്ങൾ പ്രചരിച്ചതോടെയാണ് ട്രംപ് ഭരണകൂടത്തിൽ നിന്ന് വ്യക്തത ലഭിക്കുന്നത്.
ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് ഒരു അഭിമുഖത്തിലാണ് ഈ വിശദീകരണം നൽകിയത്. നിലവിലുള്ള 'ടെസ്റ്റിങ്' സിസ്റ്റം പരിശോധനകൾ മാത്രമാണെന്നും, അവ ആണവസ്‌ഫോടനങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. ഇവയെ 'നോൺക്രിട്ടിക്കൽ സ്ഫോടനങ്ങൾ' എന്നാണ് വിശേഷിപ്പിക്കുന്നത്. ആണവായുധങ്ങളുടെ മറ്റു ഭാഗങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും, അവ ആണവ സ്ഫോടനത്തിനായി കൃത്യമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും ഉറപ്പു വരുത്തുന്ന പരിശോധനകളാണ് ഇതെന്നും റൈറ്റ് കൂട്ടിച്ചേർത്തു.
റഷ്യയുടെ പുതിയ ആണവശക്തിയുള്ള അന്തർവാഹിനി ഡ്രോണും ക്രൂയിസ് മിസൈലും പരീക്ഷിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രസ്താവന വന്നത്.
അമേരിക്ക 1992ന് ശേഷം ആണവായുധങ്ങൾ പൊട്ടിച്ച് പരീക്ഷിച്ചിട്ടില്ല. നിലവിൽ ഉത്തര കൊറിയ മാത്രമാണ് ഈ നൂറ്റാണ്ടിൽ ആണവായുധങ്ങളുടെ സ്ഫോടന പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളത്. യു.എസ്. ആണവ പരീക്ഷണം പുനരാരംഭിച്ചാൽ റഷ്യയും അത് ചെയ്യുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.