
ടെഹ്റാൻ: സമാധാന നൊബേൽ ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ നര്‍ഗീസ് മുഹമ്മദിയെ വീണ്ടും അറസ്റ്റ് ചെയ്ത് ഇറാൻ. സഹപ്രവർത്തകരെയും തടവിലാക്കി. നടപടിയെ അപലപിച്ച സമാധാന നൊബേൽ സമിതി ഉപാധികളില്ലാതെ നര്‍ഗീസ് മുഹമ്മദിയെ വിട്ടയക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2021 മുതൽ ജയിലിൽ കഴിഞ്ഞിരുന്ന 53കാരിയായ നര്‍ഗീസ് മുഹമ്മദിയെ കഴിഞ്ഞ ഡിസംബറിൽ ആരോഗ്യം മോശമായതോടെയായിരുന്നു മോചിപ്പിച്ചത് . അഭിഭാഷകന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് അറസ്റ്റ്. ഇറാനിലെ കിഴക്കന്‍ നഗരമായ മഷാദില്‍ വെച്ച് ഇറാനിയന്‍ സുരക്ഷാ സേന നർഗീസ് മുഹമ്മദിയെ അറസ്റ്റ് ചെയ്തത്. 2024ഡിസംബറിലാണ് ആരോഗ്യ കാരണങ്ങളാല്‍ നര്‍ഗീസ് മുഹമ്മദിക്ക് താല്‍ക്കാലിക ജയില്‍ മോചനം അനുവദിച്ചത്. മറ്റു ആക്ടിവിസ്റ്റുകള്‍ക്കൊപ്പമാണ് നര്‍ഗീസിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
തന്റെ ഓഫീസില്‍ കഴിഞ്ഞയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ ഖോസ്‌റോ അലികൊര്‍ദി എന്ന അഭിഭാഷകന്റെ അനുസ്മരണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അറസ്റ്റ്. നര്‍ഗീസിന്റെ സഹോദരന്‍ മെഹ്ദി അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന അലി കൊര്‍ദിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് സര്‍ക്കാര്‍ നടത്തിയ കൊലപാതകമാണെന്നും അനുസ്മരണത്തില്‍ പങ്കെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. അലികൊര്‍ദി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് ഇറാൻ വിശദമാക്കുന്നത്.
ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കും വനിതകൾക്കെതിരായ അടിച്ചമർത്തലുകൾക്കുമെതിരെയുള്ള പ്രവർത്തനങ്ങൾക്കാണ് 2023ൽ നര്‍ഗീസ് മുഹമ്മദിയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്. ഇതിനോടകം 13 തവണയാണ് നര്‍ഗീസ് മുഹമ്മദിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 36 വർഷത്തെ തടവ് ശിക്ഷയും 154 ചാട്ടവാറടിയുമാണ് നര്‍ഗീസ് മുഹമ്മദിയ്ക്ക് ഇതിനോടകം ഇറാൻ വിധിച്ചതെന്നാണ് നര്‍ഗീസ് മുഹമ്മദിയുടെ ഫൗണ്ടേഷൻ വിശദമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam