
സോള്‍: കിം ജോങ് ഉന്‍ പ്രത്യക്ഷപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ ഉത്തരകൊറിയ-ദക്ഷിണകൊറിയ അതിര്‍ത്തിയില്‍ ഇരുവിഭാഗം സൈനികരുടെയും വെടിവെപ്പ്. ഡി മിലിട്ടറൈസ്ഡ് സോണ്‍(ഡിഎംഇസഡ്) മേഖലയിലാണ് വെടിവെപ്പുണ്ടായത്. പരിക്കുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2017ന് ശേഷം ആദ്യമായാണ് അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടാകുന്നത്. അതേസമയം, സൈനിക നീക്കങ്ങളൊന്നുമുണ്ടായില്ലെന്നും അബദ്ധത്തിലോ അല്ലെങ്കില്‍ മനപ്പൂര്‍വമോ ആയിരിക്കാം വെടിവെപ്പുണ്ടായതെന്ന് സൗത് കൊറിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രകോപനപരമായി ഉത്തരകൊറിയ വെടിയുതിര്‍ക്കാന്‍ സാധ്യത കുറവാണെന്ന് ദക്ഷിണകൊറിയന്‍ സൈനിക വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.
അതേസമയം, 21 ദിവസത്തെ അപ്രത്യക്ഷമാകലിന് ശേഷം ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് 24 മണിക്കൂറിനുള്ളിലാണ് വെടിവെപ്പുണ്ടായത് ഗൗരവത്തോടെയാണ് ലോകരാജ്യങ്ങള്‍ വീക്ഷിക്കുന്നത്. കൊവിഡ് പ്രതിരോധകാലത്തും ഉത്തരകൊറിയ വലിയ രീതിയില്‍ സൈനിക സജ്ജമായതും മിസൈല്‍ പരീക്ഷിച്ചതും വാര്‍ത്തയായിരുന്നു.
വെടിവെപ്പ് ദക്ഷിണകൊറിയയെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും സമാധാനം നിലനിര്‍ത്താന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന്റെ നേതൃത്വത്തില്‍ പരിശ്രമം നടത്തിയിരുന്നു. 2018ല്‍ പോംഗ്യാംഗില്‍ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തി സൈനിക കരാറില്‍ ഒപ്പിട്ടിരുന്നു. 1953ലാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഡീമിലിട്ടറൈസ്ഡ് സോണ്‍ പ്രഖ്യാപിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam