
ലണ്ടന്‍: കൊവിഡ് ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട ബോറിസ് ജോണ്‍സണ്‍ സ്വന്തം കുഞ്ഞിന് ഡോക്ടറുടെ പേര് നല്‍കി നന്ദി പ്രകടിപ്പിച്ചു. വില്‍ഫ്രഡ് ലോറ നിക്കോളാസ് ജോണ്‍സണ്‍ എന്നാണ് പങ്കാളി കാരി സിമണ്ട്‌സില്‍ ജനിച്ച ആണ്‍കുഞ്ഞിന് പേരിട്ടത്. ഇതില്‍ നിക്കോളാസ് എന്ന പേരാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് ചേര്‍ത്തതെന്ന് കാരി സിമണ്ട്‌സ് ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു.
സെന്റ് തോമസ് എന്‍എച്ച്എസ് ആശുപത്രിയിലാണ് കൊവിഡ് ബാധിച്ച് ബോറിസ് ജോണ്‍സണ്‍ ചികിത്സയില്‍ കഴിഞ്ഞത്. ആശുപത്രിയില്‍ നിക്ക് ഹര്‍ട്ട്, നിക്ക് പ്രൈസ് എന്നിവരാണ് ബോറിസ് ജോണ്‍സന്റെ ചികിത്സക്ക് മേല്‍നോട്ടം വഹിച്ചത്. കൊവിഡ് ബാധിതനായി നാല് ദിവസം ബോറിസ് ജോണ്‍സണ്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. തന്റെ നില ഗുരുതരമായിരുന്നെന്നും മരണവാര്‍ത്ത അറിയിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറെടുത്തിരുന്നുവെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. മാര്‍ച്ച് 26നാണ് ബോറിസ് ജോണ്‍സെ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി വിട്ട് ദിവസങ്ങള്‍ക്കകം കുഞ്ഞ് ജനിച്ചു.
ബ്രിട്ടനില്‍ മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ ദിവസം 621 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 28,131 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം കുട്ടികള്‍, ഗാര്‍ഹിക പീഡനത്തിന് ഇരയായവര്‍ എന്നിവരുടെ സുരക്ഷക്കായി 76 ദശലക്ഷം യൂറോ അനുവദിച്ചിരുന്നു. ലോക്കഡൗണില്‍ ഇളവ് വരുത്താനും ബ്രിട്ടന്‍ ആലോചിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam