
ടോക്യോ: ജപ്പാനിലേക്ക് മിസൈൽ തൊടുത്ത് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലാണ് തൊടുത്തത്. മിസൈൽ പരീക്ഷണമാണ് കൊറിയ നടത്തിയത് എന്നാണ് നിഗമനം. മിസൈൽ കടലിലാണ് പതിച്ചതെങ്കിലും ജപ്പാനിൽ പരിഭ്രാന്തി പരത്തി. വടക്കൻ ജപ്പാനിൽ ട്രെയിൻ സർവീസ് നിർത്തി വെച്ചു. നിരവധിപ്പേരെ ഒഴിപ്പിച്ച് ഭൂഗർഭ അറകളിലേക്ക് മാറ്റി.
ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തെ ജപ്പാൻ അപലപിച്ചു. മിസൈൽ പരീക്ഷണം നടത്തിയതായി ദക്ഷണികൊറിയയും ആരോപിച്ചു. ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുമെന്ന് യുഎസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തരകൊറിയയുടെ നടപടിക്ക് തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്-യോൾ മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്രസഭയുടെ മുഴുവൻ തത്ത്വങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യരാഷ്ട്രമായ അമേരിക്കയുമായും അന്താരാഷ്ട്ര സമൂഹവുമായും സഹകരിച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളാൻ ഉത്തരവിട്ടതായും അദ്ദേഹത്തിന്റെ ഓഫീസ് പറഞ്ഞു.
ഒക്‌ടോബർ 16ന് നടക്കാനിരിക്കുന്ന ചൈനീസ് പാർട്ടി കോൺഗ്രസിന് സമീപദിവസങ്ങളിലായി പ്രകോപനമുണ്ടാകുമെന്നായിരുന്നു യുഎസ് മുന്നറിയിപ്പ്. ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി ജപ്പാന്റെ കോസ്റ്റ് ഗാർഡും സ്ഥിരീകരിച്ചു. കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ദക്ഷിണകൊറിയ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങൾ സംയുക്ത സൈനിക അഭ്യാസങ്ങൾ ശക്തമാക്കുന്നതിനിടെയാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം. ദക്ഷിണ കൊറിയയും ജപ്പാനും യുഎസും വെള്ളിയാഴ്ച സമുദ്രത്തിൽ അന്തർവാഹിനി അഭ്യാസം നടത്തിയിരുന്നു. ഇതാണ് ഉത്തരകൊറിയയെ പ്രകോപിച്ചത്. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കഴിഞ്ഞയാഴ്ച സിയോളിൽ എത്തിയിരുന്നു.
രാജ്യത്തെ കലാപങ്ങള്‍ അമേരിക്കയുടേയും ഇസ്രയേലിന്‍റെയും സൃഷ്ടി; പഴിചാരി അയത്തൊള്ള അലി ഖമേനി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam