'ഞാനും താനും ഒരു ടീം ആണ് ട്ടോ', കുഞ്ഞു ഗ്രെറ്റയ്ക്ക് കൈ കൊടുത്ത് സ്നേഹത്തോടെ ഒബാമ

By Web TeamFirst Published Sep 25, 2019, 11:05 PM IST
Highlights

മത ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള യുഎൻ സെഷനിൽ എത്തിയ ട്രംപിനെ രൂക്ഷമായി നോക്കുന്ന ഗ്രെറ്റയുടെ വീഡിയോ വൈറലായിരുന്നു. 

വാഷിംഗ്‍ടൺ: വാഷിംഗ്‍ടൺ ഡിസിയിലേക്ക്, തന്‍റെ പരിസ്ഥിതി അവബോധ പ്രചാരണ യാത്രയുമായി എത്തിയ കുഞ്ഞു പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യൂൻബെർഗിന് ഒരു വലിയ അതിഥിയുണ്ടായിരുന്നു. മറ്റാരുമല്ല, മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമ. യുഎന്നിൽ ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്നതിന് മുമ്പാണ് ഗ്രെറ്റ വാഷിംഗ്‍ടൺ ഡിസിയിലെത്തിയത്. 

''പതിനാറ് വയസ്സേയുള്ളൂ ഗ്രെറ്റയ്ക്ക്. എന്നിട്ടും, നമ്മുടെ ഭൂമിയുടെ ഏറ്റവും വലിയ വക്താക്കളിലൊരാളാണ് ഗ്രെറ്റ'', കൂടിക്കാഴ്ചയ്ക്ക് ശേഷം ഒബാമ ട്വീറ്റ് ചെയ്തു. ''കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആ പൊള്ളലേൽക്കാൻ പോകുന്ന തലമുറയാണ് അവളുടേത്. അതുകൊണ്ടുതന്നെ അതിനെതിരെ നിലകൊള്ളാൻ അവൾ മുൻനിരയിലുണ്ട്, നിർഭയം'', എന്ന് ഒബാമ.

ഐക്യരാഷ്ട്രസഭയിൽ ലോകനേതാക്കളെ ചോദ്യമുനയിൽ നിർത്തിയ, നിർഭയം ചോദ്യങ്ങൾ നിരന്തരം ചോദിച്ച ആ പെൺകുട്ടി ഇന്ന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ലോകത്തെ ഓർമിപ്പിക്കുന്ന അടയാളമാണ്. യുഎൻ കാലാവസ്ഥാ ഉച്ചകോടിയ്ക്ക്, കാർബൺ എമിഷനില്ലാത്ത ഒരു ബോട്ടിലേറിയാണ് സ്വീഡനിൽ നിന്ന് ഗ്രെറ്റ അമേരിക്കയിലെത്തിയത്. 

ഒബാമയും ഗ്രെറ്റയും തമ്മിൽ കണ്ടതിന്‍റെ വീഡിയോ ഒബാമ ഫൗണ്ടേഷൻ പുറത്തുവിട്ടിരുന്നു. ന്യൂയോർക്കിലും വാഷിംഗ്‍ടണിലും ഗ്രെറ്റ പങ്കെടുത്ത സമരങ്ങളെക്കുറിച്ച് ഒബാമ ചോദിക്കുമ്പോൾ, 'ഇവിടത്തെ യുവതലമുറ പരിസ്ഥിതിയെക്കുറിച്ച് അറിയാനിഷ്ടമുള്ളവരാണ്. അത് വലിയ കാര്യമല്ലേ' എന്ന് ഗ്രെറ്റ പറയുന്നു.

''അപ്പഴേ, ഞാനും താനും ഒരു ടീമാണ് ട്ടോ'', എന്ന് സ്നേഹത്തോടെ പറയുന്നു ഒബാമ. നന്ദി, എന്ന് ഗ്രെറ്റയും. എന്നിട്ടായിരുന്നു കൗതുകം. ''ഫിസ്റ്റ് ബംപ് ചെയ്യാനറിയാമോ'', എന്ന് ഒബാമ. മുഷ്ടി ചുരുട്ടി തമാശയ്ക്ക് ഇടിച്ച് വിരലുകൾ ചലിപ്പിക്കുന്ന ആ രീതി, 'ഫിസ്റ്റ് ബംപിങ്' പൊതുവേ കൂട്ടുകാരാണ് ചെയ്യാറ്. 

 

ഒബാമയുടെ ഈ വീഡിയോ ശ്രദ്ധേയമാകുന്നത്, മറ്റൊരു വീഡിയോ കൂടി കാണുമ്പോഴാണ്. മത ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള യുഎൻ സെഷനിൽ എത്തിയ ട്രംപിനെ രൂക്ഷമായി നോക്കുന്ന ഗ്രെറ്റയുടെ വീഡിയോ. 


 ഐക്യരാഷ്ട്രസഭയുടെ ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിച്ച ഗ്രെറ്റയുടെ പ്രസംഗം കാണാം:

ഗ്രെറ്റയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ പ്രത്യേക വീഡിയോ കാണാം:

click me!