
മസ്കറ്റ്: ഒമാന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ'ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും വിതരണവും ഒമാൻ താല്ക്കാലികമായി നിർത്തിവെച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് ഈ വിവരം പുറത്തുവന്നത്.
കടലിൽ നിന്നും കപ്പലുകളിലേക്ക് എണ്ണ നിറയ്ക്കാൻ ഉപയോഗിക്കുന്ന സുപ്രധാന സംവിധാനമായ സിംഗിൾ-ബോയ് മൂറിങ് ബെർത്തുകൾക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. എസ്‌ബിഎം 1, എസ്‌ബിഎം 2 എന്നീ ബെർത്തുകൾക്കിടയിലാണ് സ്ഫോടനം നടന്നതെന്ന് ഈ രംഗവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഈ അട്ടിമറി നീക്കം കൃത്യമായി ഏത് സമയത്താണ് നടന്നതെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ആക്രമണത്തെ തുടർന്ന് ടെർമിനലിന്‍റെ പ്രവർത്തനം സ്തംഭിച്ചതോടെ, എണ്ണ കൊണ്ടുപോകാനായി എത്തിയ നിരവധി സൂപ്പർടാങ്കറുകൾ തുറമുഖത്തിന് പുറത്ത് കടലിൽ നങ്കൂരമിട്ടിട്ടിരിക്കുകയാണെന്ന് എൽ.എസ്.ഇ.ജിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഈ കപ്പലുകൾക്ക് എണ്ണ നിറച്ചു നൽകാനാകാത്തത് ആഗോള ഇന്ധന വിപണിയിലും വിതരണ ശൃംഖലയിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ഒമാൻ ഭരണകൂടവും സിവിൽ ഏവിയേഷൻ-സുരക്ഷാ വിഭാഗങ്ങളും സാഹചര്യം വിലയിരുത്തി വരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam