
മസ്കറ്റ്: ദേശീയ ആകാശപരിധിയിൽ സുരക്ഷാ ജാഗ്രത ശക്തിപ്പെടുത്തി ഒമാൻ ഭരണകൂടം. രാജ്യത്ത് ഡ്രോണുകൾ ഉൾപ്പെടെ എല്ലാ തരത്തിലുള്ള മനുഷ്യരഹിത വിമാനങ്ങളുടെയും വിവിധ വായുമാർഗ കായിക പ്രവർത്തനങ്ങളുടെയും അനുമതികൾ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവെച്ചതായി സിവിൽ എവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു.
ഇന്ന് പുറത്തിറക്കിയ സർക്കുലറിലാണ് തീരുമാനം അറിയിച്ചിട്ടുള്ളത്. സർക്കാർ, വാണിജ്യ, വിനോദ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എല്ലാ ഡ്രോണുകളുടെയും പ്രവർത്തനം ഉടൻ പ്രാബല്യത്തിൽ നിർത്തിവെക്കുകയാണ്. കൂടാതെ പാരാഗ്ലൈഡിംഗ്, പാരാമോട്ടോർ, എയർ സ്പോർട്സ് എയർക്രാഫ്റ്റുകൾ എന്നിവ ഉൾപ്പെടെയുള്ള വായുമാർഗ കായിക വിനോദ പ്രവർത്തനങ്ങൾക്കും നിരോധനം ബാധകമാണ്.
മാർച്ച് 3 മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്ന ഈ ഉത്തരവ് പുതുക്കിയ നിർദ്ദേശം ലഭിക്കുന്നതുവരെ തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി. ഈ കാലയളവിൽ രാജ്യത്തിന്റെ ആകാശപരിധിക്കുള്ളിൽ പരാമർശിച്ചിരിക്കുന്ന യാതൊരു പ്രവർത്തനവും അനുവദനീയമല്ല. പുതിയ അനുമതികളും നൽകില്ലെന്ന് അധികൃതർ അറിയിച്ചു.
ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുകയും ആകാശപരിധിയുടെ വിനിയോഗം കൃത്യമായി നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ താൽക്കാലിക നീക്കമെന്ന് അധികൃതർ വിശദീകരിച്ചു. വിമാനയാന സുരക്ഷയുടെ ഏറ്റവും ഉയർന്ന നിലവാരം ഉറപ്പാക്കുന്നതാണ് ലക്ഷ്യമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
സ്ഥിതിഗതികൾ തുടർച്ചയായി വിലയിരുത്തുമെന്നും സാഹചര്യാനുസൃതമായി തുടർനടപടികൾ പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു. സർക്കുലറിലുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും, രാജ്യത്തിന്റെ ആകാശസുരക്ഷ നിലനിർത്താൻ എല്ലാ വിഭാഗങ്ങളുടെയും സഹകരണം അനിവാര്യമാണെന്നും അതോറിറ്റി ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ ആകാശം സുരക്ഷിതമാക്കാനുള്ള മുൻകരുതൽ നീക്കമായി ഈ തീരുമാനം വിലയിരുത്തപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam