
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ഒരു ഇന്ത്യൻ പൗരൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച നടന്ന സംഭവത്തിലാണിതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇതോടെ സംഘർഷം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി.
അതേസമയം കുവൈത്തിലെ മിന അൽ അഹ്മദി റിഫൈനറിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായി. ഇന്ന് പുലർച്ചെ നിരവധി ശത്രു ഡ്രോണുകൾ റിഫൈനറിയെ ലക്ഷ്യമിട്ടതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. ആക്രമണത്തെ തുടർന്ന് റിഫൈനറിയിലെ ചില യൂണിറ്റുകളിൽ തീപിടിത്തം ഉണ്ടായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സംഘവും അഗ്നിശമന സംഘങ്ങളും ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ പ്രവർത്തനം തുടങ്ങി. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ചില യൂണിറ്റുകൾ മുൻകരുതലായി അടച്ചിട്ടതായും അധികൃതർ അറിയിച്ചു.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമിയും കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ദില്ലിയിൽ വെച്ചാണ് റീം അൽ ഹാഷിമി എസ് ജയ്ശങ്കറുമായും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായും കൂടിക്കാഴ്ച നടത്തിയത്. മേഖലയിലെ സുരക്ഷാ വെല്ലുവിളികളും ഇറാന്റെ മിസൈൽ ആക്രമണങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതങ്ങളും ചർച്ചയിൽ പ്രധാന വിഷയങ്ങളായി. റീം അൽ ഹാഷിമിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം ഡോ. എസ് ജയ്ശങ്കർ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു.
ഇറാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന മിസൈൽ ആക്രമണങ്ങൾ പ്രാദേശിക സുസ്ഥിരതയെയും ആഗോള ഊർജ്ജ സുരക്ഷയെയും ദോഷകരമായി ബാധിക്കുന്നതിനെക്കുറിച്ച് ഇരുപക്ഷവും ആശങ്ക രേഖപ്പെടുത്തി. ലോകത്തിലെ പ്രധാന ഊർജ്ജ വിതരണ പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ വ്യക്തമാക്കി. രാജ്യാന്തര വ്യാപാരത്തെ പിന്തുണയ്ക്കുന്നതിനായി നാവിക സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam