
കുവൈത്ത് സിറ്റി: ഇറാനിയൻ ആക്രമണത്തെ തുടർന്ന് കുവൈത്തിൽ 63 പേർക്ക് പരിക്കേറ്റതായും ഏഴ് പ്രധാന അടിയന്തര ശസ്ത്രക്രിയകൾ നടത്തിയതായും ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് അറിയിച്ചു. ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകൾ മുതൽ തന്നെ രാജ്യത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും അടിയന്തര ആരോഗ്യ ജാഗ്രത പ്രഖ്യാപിക്കുകയും ഡോക്ടർമാർ, നഴ്സുമാർ, സാങ്കേതിക ജീവനക്കാർ എന്നിവരെ സജ്ജമാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സംഭവസ്ഥലത്തേക്ക് 25 ആംബുലൻസുകളും അടിയന്തര മെഡിക്കൽ സംഘങ്ങളും അയച്ചതായും പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി ആശുപത്രികളിലേക്ക് മാറ്റിയതായും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവരിൽ സാധാരണ പൗരന്മാർ, വിമാനത്താവള ജീവനക്കാർ, യാത്രക്കാർ എന്നിവരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒടിവുകൾ, തലയ്ക്കേറ്റ ഗുരുതര പരിക്കുകൾ, മസ്തിഷ്ക രക്തസ്രാവം, അവയവങ്ങൾ നഷ്ടമായ കേസുകൾ, സ്ഫോടന പരിക്കുകൾ, പുക ശ്വസിച്ചതിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ ഗുരുതര പരിക്കുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതേസമയം കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം. ഇന്ത്യൻ എംബസിയാണ് കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചത്. മരിച്ചയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കുവൈത്തിന് നേരെയുള്ള ഇറാനിയൻ ആക്രമണത്തെ ശക്തമായി അപലപിച്ച യുഎഇ കുവൈത്തിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ലെബനൻ പ്രസിഡന്‍റും കുവൈത്തിനും ബഹ്റൈനുമെതിരായ ആക്രമണങ്ങളെ അപലപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam