
ദില്ലി: ഒസാമ ബിൻ ലാദൻ്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടിട്ടില്ലെന്നും അൽ-ഖ്വയ്ദയുടെ കമാൻഡർ സ്ഥാനം ഏറ്റെടുത്തതായും റിപ്പോർട്ട്. 2019 ലെ യുഎസ് വ്യോമാക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇതുവരെയുള്ള വാദം. എന്നാൽ, "ഭീകരതയുടെ കിരീടാവകാശി" എന്നറിയപ്പെടുന്ന ഹംസ, അഫ്ഗാനിസ്ഥാനിൽ പുതിയ പരിശീലന ക്യാമ്പുകൾ സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കുകയും പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്താനുള്ള ശേഷി നേടാന് ശ്രമിക്കുകയും അൽ-ഖ്വയ്ദയുടെ പുനരുജ്ജീവനത്തിൽ നിർണായക പങ്ക് വഹിക്കുകയാണെന്നും ബ്രിട്ടീഷ് മാധ്യമമായ മിറർ ഇന്റലിജന്റ്സ് വിവരങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
ഹംസയുടെ നേതൃത്വം ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കുകയും താലിബാനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഹംസയുടെ സഹോദരൻ അബ്ദുല്ല ബിൻ ലാദനും അൽ-ഖ്വയ്ദയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാണെന്ന് കരുതപ്പെടുന്നു. ലാദൻ കുടുംബത്തിൻ്റെ നേതൃത്വത്തിൽ ശക്തമായ ഒരു ഭീകര വംശം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹംസ ബിൻ ലാദനും നാല് ഭാര്യമാരും സിഐഎയിൽ നിന്ന് രക്ഷപ്പെടാൻ വർഷങ്ങളായി ഇറാനിൽ അഭയം പ്രാപിച്ചതായി കരുതപ്പെട്ടിരുന്നു.
അഫ്ഗാനിസ്ഥാനിൽ 2019 ലെ യുഎസ് വ്യോമാക്രമണത്തിൽ ഇയാൾ മരിച്ചതായി യുഎസ് അവകാശപ്പെട്ടെങ്കിലും മരണം സ്ഥിരീകരിക്കാൻ ഡിഎൻഎ തെളിവുകളൊന്നും ലഭിച്ചില്ല. അൽ-ഖ്വയ്‌ദ അംഗങ്ങളുടെ ഇറാനിലേക്കും പുറത്തേക്കും സഞ്ചാരം സുഗമമാക്കുന്നതിന് വിവിധ അഫ്ഗാൻ പ്രവിശ്യകളിൽ ഇയാൾ സുരക്ഷിത ഭവനങ്ങൾ ഉപയോഗിക്കുന്നതായി സമീപകാല രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിക്കുന്നുവെന്നും മിറർ റിപ്പോർട്ട് പറയുന്നു. ഹംസയുടെ അതിജീവനം ഇറാഖ് യുദ്ധത്തിന് ശേഷമുള്ള അൽ-ഖ്വയ്ദയുടെ ഏറ്റവും ശക്തമായ പുനരുജ്ജീവനമാണെന്നും പാശ്ചാത്യ രാജ്യങ്ങളെ ലക്ഷ്യം വച്ചുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് വീണ്ടും തുടക്കമാകുമെന്ന ആശങ്കയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam