
ദില്ലി: രാജ്യത്തെ പിടിച്ചുകുലുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രതികരണവുമായി പാകിസ്ഥാൻ. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഭീകരാക്രമണവുമായി പാകിസ്ഥാന് ബന്ധമില്ലെന്നും എല്ലാത്തരം ഭീകരവാദത്തെയും പാകിസ്ഥാന്‍ എതിര്‍ക്കുന്നുവെന്നും ഇന്ത്യയുടെ ഉള്ളിൽ വളരുന്ന, ഇന്ത്യക്കെതിരായ കലാപങ്ങളുടെ ഭാഗമാണ് ആക്രമണമെന്നും ഖ്വാജ ആസിഫ് പറഞ്ഞു. പഹൽഗാമിനടുത്തുള്ള ബൈസരൻ പുൽമേട്ടിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ വിനോദസഞ്ചാരികളായ 28 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലേക്കുള്ള ഉന്നത സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങി.
ഈ സമയത്താണ് പാകിസ്ഥാന്റെ ലൈവ് 92 വാർത്താ ചാനലിന് പാക് പ്രതിരോധ മന്ത്രി അഭിമുഖം നൽകി ഇക്കാര്യം പറഞ്ഞത്. നാഗാലാൻഡ് മുതൽ കശ്മീർ വരെയും, ഛത്തീസ്ഗഢ്, മണിപ്പൂർ, തെക്കേ ഇന്ത്യ എന്നിവിടങ്ങളിലും അസ്വസ്ഥതകൾ പുകയുന്നു. ഇവിടെയൊന്നും വിദേശ ഇടപെടലുകളുടെ പ്രവർത്തനങ്ങളല്ല, മറിച്ച് പ്രാദേശിക പ്രക്ഷോഭങ്ങളാണ് കാരണമെന്നും പാക് പ്രതിരോധമന്ത്രി പറഞ്ഞു. അതേസമയം, അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചു.