
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സുരക്ഷാ സേനയും ബലൂച് പ്രക്ഷോഭകരും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക്. തങ്ങളുടെ കസ്റ്റഡിയിലുള്ള ഏഴ് പാക് സൈനികരെ വിട്ടയക്കാൻ പകരമായി ബലൂച് തടവുകാരെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) പാക് സർക്കാരിന് ഏഴ് ദിവസത്തെ അന്ത്യശാസനം നൽകി. നിശ്ചിത സമയത്തിനുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ സൈനികരെ വധിക്കുമെന്നാണ് ഭീഷണി.
ബിഎൽഎയുടെ മീഡിയ വിഭാഗമായ 'ഹക്കൽ' ആണ് വീഡിയോ സന്ദേശത്തിലൂടെ ഏഴ് ദിവസത്തെ അന്ത്യശാസനം പ്രഖ്യാപിച്ചത്. അതേസമയം പാക് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. 'ഓപ്പറേഷൻ ഹെറോഫ്' രണ്ടാം ഘട്ടത്തിനിടെ 17 പാക് സുരക്ഷാ ഉദ്യോഗസ്ഥരെ പിടികൂടിയതായി ബിഎൽഎ പറയുന്നു. ഇതിൽ 10 പേരെ വിട്ടയച്ചു. മോചിപ്പിക്കപ്പെട്ട 10 പേർ ബലൂചിസ്ഥാൻ സ്വദേശികളാണ്. ഇവരെ താക്കീത് നൽകി വിട്ടയച്ചതായി ബിഎൽഎ അറിയിച്ചു. ഏഴ് പേർ ഇപ്പോൾ കസ്റ്റഡിയിലുണ്ടെന്നാണ് ബിഎൽഎയുടെ അവകാശവാദം. ഇവരുടെ കുറ്റസമ്മത മൊഴി ബലൂച് വിചാരണ കോടതി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബലൂച് നേതാക്കൾ പറയുന്നു.
തടവിലുള്ള ഏഴ് പേരും പാക് സൈനികരാണെന്നാണ് ബിഎൽഎ പറയുന്നത്. ബലൂച് ജനതയ്‌ക്കെതിരായ ആക്രമണങ്ങളിലും തിരോധാനങ്ങളിലും ഇവർക്ക് പങ്കുണ്ടെന്നാണ് ഗ്രൂപ്പിന്റെ ആരോപണം. പാകിസ്ഥാൻ സർക്കാർ തടവിലാക്കിയിരിക്കുന്ന ബലൂച് തടവുകാരെ വിട്ടയച്ചാൽ പകരം ഏഴ് സൈനികരെയും മോചിപ്പിക്കാമെന്നാണ് ബിഎൽഎയുടെ വാഗ്ദാനം. ബിഎൽഎ പുറത്തുവിട്ട വീഡിയോയുടെ വിശ്വാസ്യത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സൈനികർ കസ്റ്റഡിലുണ്ടെന്ന ബിഎൽഎയുടെ അവകാശവാദം സംബന്ധിച്ച് പാക് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. ബലൂചിസ്ഥാനിലെ പാക് സാന്നിധ്യത്തെ അധിനിവേശം എന്നാണ് ബിഎൽഎ വിശേഷിപ്പിക്കുന്നത്. എന്നാൽ പാകിസ്ഥാൻ ബി എൽ എയെ ഭീകര സംഘടനയായിട്ടാണ് കണക്കാക്കുന്നത്. അമേരിക്കയും യുകെയും ഈ ഗ്രൂപ്പിനെ നിരോധിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam