പാകിസ്ഥാനില്‍ പോളിയോ വാക്‌സിന്‍ എടുക്കാന്‍ വന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയെ വെടിവച്ച് കൊന്നു

By Web TeamFirst Published Apr 26, 2019, 8:50 AM IST
Highlights

ആഫ്ഗാന്‍ അതിര്‍ത്തി പങ്കിടുന്ന സുല്‍ത്താന്‍ സായ് എന്ന ഗ്രാമത്തിലാണ് ആക്രമണം നടത്തിയത്. പ്രതിരോധ തുള്ളിമരുന്ന് നല്‍കാനെത്തിയ സംഘം ഗേറ്റിന്‍റെ അടുത്തെത്തിയപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നു

ഇസ്ലാമബാദ്: പോളിയോ പ്രതിരോധ വാക്സിന്‍ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയെ പാകിസ്ഥാനില്‍ വെടിവച്ച് കൊന്നു. വ്യാഴാഴ്ച മോട്ടോര്‍സൈക്കിളില്‍ എത്തിയ രണ്ട് പേരാണ് 35 കാരിയായ നസ്രീന്‍ ബീവിയെ വെടിവച്ച് കൊലപ്പെടുത്തിയത്. മറ്റൊരു ഉദ്യോഗസ്ഥയായ റഷീദ അഫ്‌സല്‍ എന്ന 24 കാരി ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

ആഫ്ഗാന്‍ അതിര്‍ത്തി പങ്കിടുന്ന സുല്‍ത്താന്‍ സായ് എന്ന ഗ്രാമത്തിലാണ് ആക്രമണം നടത്തിയത്. പ്രതിരോധ തുള്ളിമരുന്ന് നല്‍കാനെത്തിയ സംഘം ഗേറ്റിന്‍റെ അടുത്തെത്തിയപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധ തുള്ളിമരുന്ന് വിതരണം താത്കാലികമായി നിര്‍ത്തിവച്ചതായും അധികൃതര്‍ അറിയിച്ചു.

പോളിയോ പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്ത് നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. സുരക്ഷ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.വ പാകിസ്ഥാനില്‍ വാക്സിനേഷന്‍ എടുക്കാനെത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. 

ഇതേതുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം നിശ്ചിത കേന്ദ്രങ്ങളിലെത്താറുണ്ട്. ഈ ആക്രമണമുണ്ടായ സമയത്തും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരോടൊപ്പം ഉണ്ടായിരുന്നെങ്കിലും ആക്രമണം തടയാന്‍ സാധിച്ചില്ല.

click me!