
ലാഹോർ: പാകിസ്ഥാനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം തകർത്ത ഭീകരതാവളം പുനർനിർമിക്കാൻ പാക് സർക്കാരിന്‍റെ സഹായം. പാകിസ്ഥാനിലെ മുറിദ്കെയിൽ ഇന്ത്യൻ സൈന്യം തകർത്ത ആസ്ഥാനം പുനർനിർമിച്ച് നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകിയെന്ന് ഭീകരവാദ സംഘടനയായ പാകിസ്ഥാൻ മർക്സി മുസ്ലിം ലീഗ്(പിഎംഎംഎൽ) അറിയിച്ചു. മുംബൈ ആക്രമണം ഉൾപ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഭീകരാക്രമണങ്ങൾ നടത്തിയ ലഷ്കർ-ഇ-തൊയ്ബയുടെ ഭാഗമായ ജമാഅത് ദവയുടെ പോഷക സംഘടനയാണ് പിഎംഎംഎൽ. ജമാഅത് ദവ നിരോധിക്കപ്പെട്ട സംഘടനയാണ്.
അതേസമയം ഇന്ത്യൻ സൈന്യം തകർത്തത് പള്ളിയാണെന്നാണ് പിഎംഎംഎല്ലിന്‍റെ അവകാശ വാദം. ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി മെയ് 7ന് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങൾ മിസൈൽ ആക്രമണത്തിൽ തകർത്തിരുന്നു. ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം) ശക്തികേന്ദ്രമായ ബഹവൽപൂരും, മുരിദ്കെയിലെ എൽഇടിയുടെ താവളവുമടക്കം മിസൈലാക്രമണത്തിൽ തകർന്നിരുന്നു.
ലാഹോറിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള മുരിദ്കെയിൽ നടന്ന ആക്രമണത്തിൽ തകർന്നത് ഒരു പള്ളിയും വിദ്യാഭ്യാസ സമുച്ചയവുമാണെന്നും, അതാണ് പുനർനിർമിച്ച് നൽകുന്നതുമെന്നാണ് പാകിസ്ഥാന്‍റെ വാദം. അതിർത്തിയിലെ സംഘർഷങ്ങളുടെയും ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ നടത്തിയ തിരിച്ചടിയിലും തകർന്ന ഭീകരവാദ സംഘടനകളെ സഹായിക്കാൻ പാകിസ്ഥാൻ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഏറ്റുമുട്ടലിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി 'പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ പാക്കേജ്' എന്ന പേരിൽ 532 മില്യൺ പികെആർ സർക്കാർ അനുവദിച്ചതായാണ് വാർത്തകൾ പുറത്തുവരുന്നത്. പാകിസ്ഥാനിലെ ഭീകര വാദ സംഘടനകൾക്ക് നൽകാനാണ് ഈ പണം അനുവദിച്ചതെന്നാണ് വിമർശനം.