
കറാച്ചി: പാകിസ്താന്റെ വാണിജ്യ തലസ്ഥാനമായ കറാച്ചിയിൽ പാരാമിലിട്ടറി സേനയായ 'റേഞ്ചേഴ്സിന്റെ' പ്രാദേശിക ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടു. ശക്തമായ സ്ഫോടനത്തോടെയാണ് ആക്രമണം ആരംഭിച്ചതെന്നും, ഇതിന് പിന്നാലെ പ്രദേശത്ത് വൻ തോതിൽ വെടിവെപ്പ് ഉണ്ടായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കറാച്ചിയിലെ ഒരു പ്രധാന റോഡിലുള്ള റേഞ്ചേഴ്സ് ആസ്ഥാനത്തിന്റെ ഗേറ്റിന് സമീപമാണ് സ്ഫോടനം നടന്നത്. പ്രമുഖ സർവ്വകലാശാലകൾക്കും പാകിസ്താൻ കാലാവസ്ഥാ വകുപ്പും സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.
റേഞ്ചേഴ്സ് ആസ്ഥാനത്തിന്റെ ഗേറ്റിലേക്ക് അക്രമികൾ സ്ഫോടനം നടത്തുകയും, തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു. ആക്രമണത്തെ തുടർന്ന് റാപ്പിഡ് റെസ്പോൺസ് ഫോഴ്സ്, പോലീസ് കമാൻഡോകൾ, അർദ്ധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ വൻ സുരക്ഷാ സന്നാഹം സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. ഇവർ നിയന്ത്രണം ഏറ്റെടുക്കുകയും അക്രമികൾക്ക് നേരെ പ്രത്യാക്രമണം നടത്തുകയും ചെയ്തു. ആക്രമണത്തിൽ മൂന്ന് റേഞ്ചേഴ്സ് ഉദ്യോഗസ്ഥർക്കും മൂന്ന് അക്രമികൾക്കും ജീവൻ നഷ്ടമായതായി ഇൻസ്പെക്ടർ ജനറൽ ജാവേദ് ആലം ഓധോ സ്ഥിരീകരിച്ചു. ഇതുവരെ ഒരു സംഘടനയും ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിട്ടില്ല. അതേസമയം ആക്രമണത്തിന് പിന്നിൽ ആരാണെന്ന് അറിയാൻ സുരക്ഷാ ഏജൻസികൾ അന്വേഷണം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam